മസ്കത്ത്: ഞായറാഴ്ച മുതൽ പ്രാബല്ല്യത്തിൽ വരുന്ന ലോക്ഡൗൺ ഇളവുകളിൽ മത്ര സൂഖും ഭാഗികമായി ഉൾപ്പെടുന്നു. നീണ്ടകാത്തിരിപ്പിനൊടുവില്‍ മത്ര സൂഖില്‍ ഇളവ് ലഭിച്ചുവെന്ന വാര്‍ത്തയെ വളരെയേറെ സന്തോഷത്തോടെയാണ് മത്രക്കാര്‍ വരവേറ്റത്. എന്നാല്‍ ആദ്യഘട്ട ഇളവ് മൊത്ത വിതരണ സ്ഥാപനങ്ങള്‍ക്ക് മാത്രമാണെന്ന് അറിഞ്ഞതോടെ സന്തോഷത്തോടൊപ്പം നിരാശയുമുണ്ടായി. വൈകാതെ ചില്ലറ വ്യാപാര മേഖലകളിലും ഇളവ് നടപ്പില്‍ വരുത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കാരണം മൊത്ത വിതരണ കേന്ദ്രം ചലിക്കണമെങ്കില്‍ ചില്ലറ മേഖലകള്‍ കൂടി സജീവമാകേണ്ടതുണ്ട്. ഒപ്പം വാഹന ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാവുകയും വേണം. ചില്ലറ മേഖല തുറന്നു പ്രവർത്തനം ആരംഭിച്ചാല്‍ മാത്രമെ സൂഖ് അതിന്‍റെ പഴയ പ്രതാപം തിരിച്ചു പിടിക്കുകയുള്ളൂ. സ്ത്രീകളും കുട്ടികളും വലിയ തോതില്‍ എത്തുന്നത് നിയന്ത്രിക്കാനാകണം ചില്ലറ വില്‍പ്പന മേഖലക്ക് നിയന്ത്രണം വെച്ചിട്ടുണ്ടാവുകയെന്നാണ് വിലയിരുത്തൽ. ഏതായാലും മൂന്ന് മാസം ക്ഷമിച്ച സ്ഥിതിക്ക് ഇനി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിെരിക്കുകയേ നിവൃത്തിയുള്ളൂ. നീണ്ട ദിവസങ്ങൾ മുറികളില്‍ അടച്ചിരുന്ന് വലിയൊരു വിഭാഗം തൊഴിലാളികളും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളിൽ അകപ്പെട്ടിരിക്കുകയാണ്. കടകള്‍ തുറന്ന് ജോലിയിൽ മുഴുകിയാൽ മനസംഘര്‍ഷങ്ങള്‍ കുറക്കാനാകുമെന്ന കണക്കു കൂട്ടലില്‍ കഴിയുന്നവരാണ് ഭൂരിഭാഗം പേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.