മസ്കത്ത്: യമൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട 1,600-ലധികം പേരെ മോചിപ്പിക്കാൻ ഇരുവിഭാഗങ്ങളും തമ്മിലുണ്ടാക്കിയ ധാരണയെ ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തു. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ഒപ്പുവെച്ച കരാറിനെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം.
2025 ഡിസംബറിൽ ഒമാൻ ആതിഥേയത്വം വഹിച്ച ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ തുടർച്ചയായാണ് പുതിയ കരാറെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഒമാൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. യമനിലെ ദീർഘകാലത്തെ ആഭ്യന്തര സംഘർഷം സൃഷ്ടിച്ച മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ ഈ നീക്കം വലിയ പുരോഗതിയായാണ് വിലയിരുത്തപ്പെടുന്നത്.
ഈ മാനുഷിക കരാർ നടപ്പാക്കാൻ സഹായിച്ച ജോർഡൻ, ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര റെഡ്ക്രോസ് സമിതി (ഐ.സി.ആർ.സി) എന്നിവയുടെ ശ്രമങ്ങളെ സുൽത്താനേറ്റ് പ്രശംസിച്ചു. തടവുകാരെ മോചിപ്പിക്കാനുള്ള കരാർ പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഇത് യമനിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾ കൂടുതൽ ഊർജിതമാക്കുമെന്നും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യതകൾക്ക് കരുത്തുപകരുമെന്നും ഒമാൻ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.