മസ്കത്ത്: ഗൾഫ് മാധ്യമം സോക്കർ കാർണിവലിൽ ആവേശം പകർന്ന് മലപ്പുറം സ്വദേശി റാഷിദ് കോട്ടക്കലിന്റെ അനൗൺസ്മെന്റ്. മലപ്പുറത്തെ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് മൈതാനങ്ങളിൽ കേൾക്കുന്ന അനൗൺസ്മെന്റ് മസ്കത്തിൽ മുഴങ്ങിയപ്പോൾ പല കളിക്കാരെയുമത് നാടിന്റെ ഓർമകളിലേക്കുകൂടി കൂട്ടികൊണ്ടുപോകുന്നതായി. ടൂർണമെന്റ് അനൗൺസ്മെന്റിനായി ബുധനാഴ്ചയാണ് റാഷിദ് മസ്കത്തിലെത്തിയത്. മലപ്പുറത്തെ സെവൻസ് മൈതാനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഈ ചെറുപ്പക്കാരൻ. കുട്ടിക്കാലംതൊട്ടേ തനിക്ക് ഇത്തരം അനൗൺസ്മെന്റിന് താൽപര്യമുണ്ടായിരുന്നെന്നും പത്താം ക്ലാസ് മുതലാണ് ഈ രംഗത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
16 വർഷമായി പരസ്യ-അനൗൺസ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന റാഷിദിന് വിദേശത്തേക്കുള്ള ആദ്യ യാത്ര കൂടിയായിരുന്നു ഇത്. മസ്കത്തിലേക്കുള്ള വരവ് തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവമാണ്. ഇവിടുത്തെ മലയാളികളുടെ ഫുട്ബാൾ ആവേശം കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.
ഫുട്ബാൾ അനൗൺസ്മെന്റുമായിപോയ സമയത്തെല്ലാം നല്ലോർമകൾ മാത്രമാണുണ്ടായിട്ടുള്ളത്. പലപ്പോഴും വാഹനം നിർത്തിച്ച് അനൗൺസ്മെന്റ് ചെയ്യിപ്പിച്ച സന്ദർഭംവരെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുലൈമാൻ-ഇയാത്തുമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനാണ് റാഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.