മസ്കത്ത്: ഒമാനിൽ ഊർജ, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കിയ നടപടി ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ലൈസൻസ് സ്വന്തമാക്കാൻ തൊഴിൽ മന്ത്രാലയം അനുവദിച്ച ഗ്രേസ് പീരിയഡ് ജൂൺ ഒന്നിന് അവസാനിക്കുന്നതോടെ സാധുവായ പ്രഫഷണൽ ലൈസൻസ് ഇല്ലാത്ത പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുകയോ നിലവിലുള്ള വിസ പുതുക്കി നൽകുകയോ ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഒമാൻ എനർജി സൊസൈറ്റിയുടെ കീഴിലുള്ള സെക്ടർ സ്കിൽസ് യൂണിറ്റ് വഴിയാണ് ഈ ലൈസൻസ് സ്വന്തമാക്കേണ്ടത്. ക്രെയ്ൻ ഓപറേറ്റർമാർ, വെൽഡർമാർ, വിവിധ തരം സാങ്കേതിക വിദഗ്ധർ ഉൾപ്പെടെ ഈ മേഖലയിലെ 44-ഓളം തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ നിയമം ബാധകം.
കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിനും നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ജൂൺ ഒന്നിന് മുൻപായി തന്നെ ജീവനക്കാർ പ്രഫഷനൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഫുഡ് ഡെലിവറി, ട്രക്ക് ഡ്രൈവർമാർ തുടങ്ങിയ ലോജിസ്റ്റിക്സ് മേഖലയിലുള്ളവർക്ക് പ്രഫഷനൽ ലൈസൻസ് കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നു മുതൽ ഒമാനിൽ നിർബന്ധമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.