ആരാധകരെ വരവേൽക്കാൻ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഒരുക്കിയ ഫാൻസ് ഫെസ്റ്റിവൽ നഗരി
മസ്കത്ത്: ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകരെ വരവേൽക്കാൻ ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ ഫുട്ബാള്‍ ഫാന്‍സ് ഫെസ്റ്റിവല്‍ നഗരി ഒരുങ്ങി. മേളയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി പൈതൃക, വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. ലോകകപ്പിന്റെ ആവേശങ്ങൾ ഒട്ടുംചോരാതെ ആരാധകരിലേക്ക് എത്തിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ സംഗമസ്ഥലമായി മസ്കത്ത് മാറും.
എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്നരീതിയിലാണ് ഇവിടെ ഫുട്ബാൾഗ്രാമങ്ങൾ ഒരുക്കിയിട്ടുള്ളത്. നവംബർ 18 മുതൽ ഡിസംബർ 18വരെയായിരിക്കും പരിപാടികൾ. വിവിധങ്ങളായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് സജ്ജീകരിക്കുന്നത്. ഒ.സി.ഇ.സിയുടെ ഗാൾഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.
ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനും കളിയുടെ ഭാഗമായി ഇവിടെ എത്തുന്ന ആരാധകരെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫാൻസ് ഫെസ്റ്റിവൽ. ലോകകപ്പിന്റെ ആവേശവും മറ്റും ആരാധകരിലേക്ക് എത്തിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ ഗാർഡനിലെ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവെച്ചിട്ടുള്ളത്. അതിൽ എല്ലാ പ്രായക്കാർക്കും ഉൾക്കൊള്ളാവുന്നതരത്തിൽ പ്രത്യേകം നിർമിച്ച ഫാൻസ് വില്ലേജുകളുമുണ്ട്. സന്ദർശകർക്ക് വൈവിധ്യമാർന്ന ഇന്ററാക്ടീവ് ഗെയിമുകൾ, നൂതന സാങ്കേതികവിദ്യകൾ, ഫുട്ബാൾ മത്സരങ്ങൾ, തത്സമയ പ്രകടനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷണപാനീയ ഔട്ട്ലെറ്റുകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിന്റെ കൂടുതൽ വിവരങ്ങൾക്കായി www.footballfanfestival.om സന്ദർശിക്കാം.
അതേസമയം, ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒമാൻ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ നൽകുന്ന ഹയ്യ കാർഡുള്ളവർക്ക് സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.