പെട്രോള്‍ പമ്പുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി

മസ്കത്ത്: ഒമാനിലെ പെട്രോള്‍ പമ്പുകളുടെയും എണ്ണവിതരണ സ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ അധികൃതര്‍ രംഗത്ത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍െറ കീഴിലെ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് മെട്രോളജി ഡയറക്ടറേറ്റ് ജനറലാണ് ഇതുസംബന്ധമായ കരട് നിയമങ്ങള്‍ തയാറാക്കുന്നത്. ഇതനുസരിച്ച് എണ്ണവിതരണ ഏജന്‍സികളും എണ്ണവിതരണ സ്റ്റേഷനുകളും നിയമത്തിന്‍െറ പരിധിയില്‍ വരും. വിതരണ സ്ഥാപനങ്ങളുടെയും പെട്രോള്‍ സ്റ്റേഷനുകളുടെയും ഗുണനിലവാരവും വിതരണത്തിലെ അളവും പരിശോധിക്കും. പെട്രോള്‍ സ്റ്റേഷനിലെ ഇന്ധന വിതരണം നടത്തുന്ന പമ്പുകളുടെ കൃത്യതയും സൂക്ഷ്മമായി വിലയിരുത്തും. ഈ വിഷയത്തില്‍ 2013ല്‍ പുറത്തിറങ്ങിയ രാജകീയ ഉത്തരവ് പ്രകാരമാണ് പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിച്ചത്. ഉത്തരവനുസരിച്ച് ഒമാനിലെ എല്ലാ പെട്രോള്‍ സ്റ്റേഷനുകളിലെയും ഇന്ധന വിതരണ ഉപകരണങ്ങളും നിയമത്തിന്‍െറ പരിധിയില്‍ വരും. പെട്രോള്‍ ഏജന്‍സികളുടെയും സ്റ്റേഷനുകളിലെ അളവ് യന്ത്രങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് മെട്രോളജി ഡയറക്ടര്‍ ജനറല്‍ സാമി ബിന്‍ സാലിം അല്‍ സാഹിബ് പറഞ്ഞു. ഉപഭോക്താവിന് കൃത്യമായ അളവില്‍ ഇന്ധനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് ഒമാനിലെ എല്ലാ പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തും. എന്നാല്‍, സൈനിക പെട്രോള്‍ പമ്പുകള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തുകയില്ല. ചില പെട്രോള്‍ പമ്പുകള്‍ എണ്ണവിതരണത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നും കൃത്യമായ അളവില്‍ ഇന്ധനം നല്‍കുന്നില്ളെന്നും നേരത്തേ പരാതികള്‍ ഉയര്‍ന്നിരുന്നു. പുതിയ നിയമം നടപ്പാവുന്നതോടെ എല്ലാ സ്റ്റേഷനുകളിലെയും എണ്ണ വിതരണം പമ്പുകളാണ് ആദ്യം പരിശോധനക്ക് വിധേയമാക്കുക. ഈ പമ്പുകളുടെ കൃത്യത ഉറപ്പുവരുത്താനുള്ള പ്രത്യേക സംവിധാനം നടപ്പാക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തില്ളെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇതിനായി അംഗീകൃത അളവും നടപ്പാക്കും. പിന്നീട് ഇത്തരം അളവുകള്‍ തെറ്റിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികളള്‍ എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    
News Summary - petroleum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.