മസ്കത്ത്: ഇന്ത്യയിലേക്ക് പോവുന്ന യാത്രക്കാർക്ക് നെഗറ്റിവ് പി.സി.ആർ റിപ്പോർട്ട് അടക്കമുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞെങ്കിലും ഇന്ത്യൻ സർക്കാറിന്റെ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത രേഖയില്ലെങ്കിൽ യാത്ര മുടങ്ങും. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റിവ് പി.സി.ആർ റിപ്പോർട്ടോ ഹാജരാക്കിയിട്ടില്ലെങ്കിലും പണി കിട്ടും.
ഒമാൻ സർക്കാർ വിമാനത്താവളത്തിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതിനാൽ വെറും ടിക്കറ്റും പാസ്പോർട്ടും മാത്രമായി യാത്രക്കെത്തിയ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുടുങ്ങിയത്. ഒമാനിലേക്ക് വരുന്നവർക്കുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും സർക്കാർ എടുത്തുകളഞ്ഞെങ്കിലും ഇന്ത്യൻ സർക്കാറിന്റെ പല നിയന്ത്രണങ്ങളും ഇപ്പോഴും നിലവിലുണ്ട്. ഇത് മനസ്സിലാക്കാതെ വിമാനത്താവളത്തിലെത്തുന്നവരാണ് കുടുങ്ങുന്നത്.
ഇന്ത്യയിൽ പോവുന്ന എല്ലാ യാത്രക്കാരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നത് നേരത്തെയുള്ള മാർഗനിർദേശമാണ്. ഈ നിയമം കേന്ദ്ര സർക്കാർ ഇതുവരെ മാറ്റിയിട്ടില്ല. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം കോപ്പി കൈയിൽ കരുതണം. അതോടൊപ്പം അഞ്ച് വയസ്സിന് മുകളിലുള്ള, വാക്സിനെടുക്കാത്ത എല്ലാവരും നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് കൈയിൽ കരുതണം.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് കൗണ്ടറിലിരിക്കുന്നവർ ആദ്യം ചോദിക്കുന്നത് ഈ റിപ്പോർട്ടുകളാണ്. ഇതില്ലാത്തവർക്ക് ബോർഡിങ് പാസുകൾ നൽകാനോ അറ്റന്റ് ചെയ്യാനോ കൗണ്ടർ സ്റ്റാഫ് തയാറാവുന്നില്ല. ശനിയാഴ്ച കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിലെത്തിയ നിരവധി പേർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കുടുങ്ങി. ഇവരിൽ ചിലർ നേരത്തേ വിമാനത്താവളത്തിലെത്തിയതിനാൽ യാത്ര മുടങ്ങിയിട്ടില്ല. ഇവർ പുറത്തുള്ള സുഹൃത്തുക്കളെ വിളിച്ച് എയർ സുവിധ പോർട്ടലിൽ യാത്രാവിവരങ്ങൾ അപ് ലോഡ് ചെയ്യിച്ച കോപ്പി മെയിൽ ചെയ്യിച്ച ശേഷം മാത്രമാണ് യാത്ര തുടരാൻ കഴിഞ്ഞത്.
എന്നാൽ, ഇതൊന്നും പെട്ടെന്ന് ചെയ്യിക്കാൻ കഴിയാത്തവരാണെങ്കിൽ യാത്ര മുടങ്ങും. ഇതേ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ചംഗ കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് പി.സി.ആർ എടുക്കാത്തത് കാരണവും യാത്രക്ക് പ്രയാസം നേരിട്ടു. എയർ സുവിധ പോർട്ടലിൽ യാത്രാവിവരങ്ങളും യാത്രക്കാരന്റെ പേരും മേൽവിലാസവും അടക്കമുള്ള വിവരങ്ങളുമാണ് നൽകേണ്ടത്. അതോടൊപ്പം യാത്രക്കാരന്റെ പാസ്പോർട്ട് കോപ്പിയും കോവിഡ് വാക്സിനേഷൻ കോപ്പിയും അപ് ലോഡ് ചെയ്യുകയും വേണം. കേരളത്തിലെ വിമാനത്താവളങ്ങളിലും എയർ സുവിധ ഫോം പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.