മസ്കത്ത്: സുൽത്താനേറ്റിന്റെ 53ാം ദേശീയദിന ആഘോഷത്തിനായി രാജ്യം ഒരുങ്ങുന്നു. കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയിരുന്നതിനാൽ കഴിഞ്ഞ വർഷം ദേശീയദിനാഘോഷം വിപുലമായ രീതിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. പ്രധാന ഹൈവേക്ക് ഇരുവശവും റോയൽ ഒപേറ ഹൗസിന് സമീപവുമൊക്കെ മനോഹരമായി ദീപാലങ്കാരം നടത്തിയിരുന്നു.
എന്നാൽ, ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം വിപുലമായ ആഘോഷ പരിപാടികൾ ഉണ്ടാകാൻ സാധ്യതയില്ല. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങളും മറ്റും വരുംദിവസങ്ങളിലേ അറിയാൻ കഴിയൂ.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയദിനമായി കൊണ്ടാടുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായി നാടും നഗരവും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിക്കൽ സാധാരണമാണ്. ഒമാനിലെ എല്ലാ ഗ്രാമങ്ങളും നഗരങ്ങളും അലങ്കരിക്കുന്നതോടെ രാജ്യം ഉത്സവാന്തരീക്ഷത്തിലേക്ക് നീങ്ങും. ആഘോഷത്തിന്റെ ഭാഗമായി റാലികളും നടക്കാറുണ്ട്.
കുട്ടികൾ വെള്ളയും ചുവപ്പും പച്ചയും നിറഞ്ഞ വസ്ത്രങ്ങളിഞ്ഞ് സന്തോഷം പങ്കുവെക്കും. വിവിധ സൈനികവിഭാഗങ്ങളുടെ പരേഡ് നടക്കും. ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖാണ് പരേഡിൽ സല്യൂട്ട് സ്വീകരിക്കുക. മുൻ കാലങ്ങളിൽ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടന്നിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇതിനുപകരം ലേസർ ഷോകളാണ് നടത്തിയിരുന്നത്. നിസ്വ അടക്കമുള്ള നഗരങ്ങളിൽ സ്വദേശികളുടെ നൃത്തം അടക്കമുള്ള കലാപരിപാടികളും അരങ്ങേറും.
ദേശീയദിനത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കൽ സാധാരണമാണ്. മുൻകാലങ്ങളിൽ സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങൾ അലങ്കരിക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വാഹന അലങ്കാരം തീരെ കുറവായിരുന്നു.
പഴയ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെയും പുതിയ ഭരണാധികാരി സുൽത്താൻ ഹൈതമിന്റെറയും ചിത്രങ്ങളും രാജ്യത്തിന്റെ ദേശീയപതാകയും ദേശീയ ചിഹ്നങ്ങളുംകൊണ്ടാണ് വാഹനങ്ങൾ അലങ്കരിക്കുന്നത്.
ദേശീയദിനത്തിന്റെ ഭാഗമായി നിരവധി അലങ്കാരവസ്തുക്കൾ വിപണിയിലെത്തിയിട്ടുണ്ട്. തൊപ്പി, ഷാളുകൾ, ടീഷർട്ടുകൾ, കൊടികൾ, കീചെയിനുകൾ, പേനകൾ, വിവിധ തരം സ്റ്റിക്കറുകൾ തുടങ്ങിയ ഇതിൽ ഉൾപ്പെടും. മുൻകാലങ്ങളിൽ ദേശീയ ദിനാഘോഷ ഭാഗമായി മത്ര അടക്കമുള്ള പ്രധാന സൂഖുകളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്.
ഇതിനായി വ്യാപാരികളും ഒരുങ്ങാറുണ്ട്. ദുബൈയിൽനിന്നും മറ്റും ആഘോഷത്തിന്റെ ഭാഗമായി അലങ്കാര ഉൽപന്നങ്ങൾ എത്തിച്ചാണ് ഇവർ വ്യാപാരം നടത്തുന്നത്. ഈ വർഷത്തെ ശരിയായ ചിത്രം നിലവിൽ വന്നിട്ടില്ല. എങ്കിലും വ്യാപാരികളിൽ പലരും നല്ല ദേശീയദിന കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.
മസ്കത്ത്: ഒമാൻ 53ാം ദേശീയദിനാഘോഷ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും ദേശീയദിനാഘോഷ വർഷവുമാണ് ഒമാൻ ടി.വി. പുറത്തിറക്കിയ ലോഗോയിലുള്ളത്. മനുഷ്യനും സമൂഹവുമാണ് കേന്ദ്രസ്ഥാനം. സമൂഹം, സ്ഥിരത, മികവ്, ഭാവി എന്നിങ്ങനെ വികസനത്തിന്റെ നാലു തൂണുകളെ പ്രതിനിധീകരിക്കുന്നതാണ് ലോഗോ. നവംബർ 18നാണ് രാജ്യത്ത് ദേശീയദിനാഘോഷം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.