മസ്കത്ത്: എംപ്ടി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ ഒമാനെയും സൗദിയെയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ ഇതുവരെ യാത്ര ചെയ്തതത് 35,000 ആളുകളെന്ന് ഒമാനിലെ സൗദി അംബസഡർ അബ്ദുല്ല ബിൻ സൗദ് അൽ-ഇനിസി. പ്രദേശിക സൗദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അംബാസർ ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി 2021 ഡിസംബർ ഏഴിനാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കരമാർഗമുള്ള യാത്ര സമയം 10 മണിക്കൂറായി കുറഞ്ഞു. ഒമാനും സൗദിയും തമ്മിലുള്ള വ്യാപാര വിനിമയവും മറ്റും വർധിപ്പിക്കുന്നതിന് പാത സഹായമാകുമെന്നാണ് കരുതുന്നത്. ഹൈവേയുടെ അതിർത്തി ചെക്ക്പോസ്റ്റ് ഒമാൻ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയും സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് സൗദ് അൽ സൗദും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
ചെക്ക്പോസ്റ്റിലെ പ്രവർത്തന പുരോഗതിയും സേവനങ്ങളും പരിശോധിച്ച ശേഷമാണ് ഇരു മന്ത്രിമാരും മടങ്ങിയത്. ഹൈവേ സുരക്ഷയുടെ ഭാഗമായി റോയൽ ഒമാൻ പൊലീസ് അതിർത്തിയിൽ ചെക്ക്പോസ്റ്റിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. പാസ്പോർട്ട്, റസിഡൻസ് കാർഡ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളും ചെക്ക്പോസ്റ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണിത്. എന്‍ജിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായി വിലയിരുത്തുന്നതാണ് ഒമാന്‍- സൗദി ഹൈവേ. ലോകത്തെ ഏറ്റവും വലിയ മണല്ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.