മത്ര: രാജ്യത്തെ പ്രധാന സൂഖുകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ബുധനാഴ്ച ഒരാഴ്ചയാകുന്നു. കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സുപ്രീംകമ്മിറ്റി ഉത്തരവ് പ്രകാരമാണ് വാണിജ്യ കേന്ദ്രങ്ങളിലെ കടകളും പ്രധാന സൂഖുകളും കഴിഞ്ഞ ബുധനാഴ്ച അടച്ചത്. ഒരാഴ്ചക്കുശേഷം ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്നത് തുടങ്ങി നിശ്ചിത വിഭാഗങ്ങൾ ഒഴിച്ച് രാജ്യത്തുള്ള എല്ലാ കടകളും അടച്ചിടാൻ സർക്കാർ നിർദേശിച്ചു. സൂഖുകൾ അടച്ചതോടെ ആയിരക്കണക്കിന് ചെറുതും വലുതുമായ ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും നിശ്ചലമായി.
മഹാമാരിയെ പിടിച്ചുകെട്ടാനുള്ള സർക്കാർ നടപടികൾക്ക് പിന്തുണ നൽകുേമ്പാഴും കട അടച്ചിടൽ അനിശ്ചിതമായി നീണ്ടാൽ എന്തുചെയ്യമെന്ന ആശങ്കയാണ് ചെറുകിട കച്ചവടക്കാരും നൂറുക്കണക്കിന് തൊഴിലാളികളും പങ്കുവെക്കുന്നത്. കോവിഡ് നൽകിയ ഇരുട്ടടി സാമ്പത്തികമായി ഏറെ ക്ഷീണമുണ്ടാക്കുന്നതാണെന്ന് ഇവർ പറയുന്നു. മത്രയിലെ ഹോൾസെയിൽ- റീട്ടെയില്‍ സ്ഥാപനങ്ങള്‍ മൊത്തമായി അടഞ്ഞുകിടക്കുന്നതിനാൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന കയറ്റിറക്ക് തൊഴിലാളികളും ഉന്തുവണ്ടി ജീവനക്കാരുമൊക്കെ പ്രയാസത്തിലാണ്. വിമാനമൊക്കെ നിര്‍ത്തലാക്കിയതിനാല്‍ അവധി എടുത്ത് നാട്ടില്‍ പോകാനും വയ്യാത്ത അവസ്ഥയാണ്. മാസങ്ങളായി മാന്ദ്യത്തില്‍ മുരടിച്ചുകിടന്ന വ്യാപാര മേഖല റമദാന് മുന്നോടിയായുള്ള സീസണ് ഉണർവ് പകരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
റമദാന് മുമ്പായി ഗൃഹോപകരണ വിൽപനയുടെ സീസണായിരുന്നു നടക്കേണ്ടിയിരുന്നത്. റമദാനെ വരവേൽക്കുന്നതിെൻറ ഭാഗമായി വീട്ടുപകരണങ്ങള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടുന്ന ശീലം സ്വദേശികള്‍ക്കുണ്ട്. എന്നാൽ, അശനിപാതംപോലെ വന്ന വൈറസ് ഭീതി ഹൗസ് ഹോള്‍ഡ് സീസൺ എന്ന പ്രതീക്ഷതന്നെ തകർത്തിരിക്കുകയാണ്. സീസണ് പടിവാതില്ക്കല് എത്തുന്നതും പ്രതീക്ഷിച്ച് ദുബൈയിൽനിന്നും ചൈനയിൽനിന്നും നേരത്തേ സാധനങ്ങള്‍ സ്റ്റോക് ചെയ്ത കച്ചവടക്കാരൊക്കെ നിരാശയിലാണ്. ഈ പ്രതിസന്ധി എന്ന് തീരുമെന്ന് ഒരു നിശ്ചയവുമില്ല. വരുമാനമില്ലാത്തതിനാൽ വാടക, ശമ്പളം, അനുബന്ധ െചലവുകള്‍ ഒക്കെ പ്രതിസന്ധി നേരിടുകയാണ്. അതുപോലെതന്നെയാണ് തൊഴിലാളികളുടെ അവസ്ഥയും. തൊഴിലുടമകളും തൊഴിലാളികളും ഒരേപോലെ പുതിയ അവസ്ഥയില്‍ നിരാശയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.