കുവൈത്ത് സിറ്റി: ദക്ഷിണ ഇറാഖിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളിൽ 32 എണ്ണം അധിനിവേശ കാലത്ത് കുവൈത്തിൽനിന്ന് കാണാതായവരുടേതാണെന്ന് വ്യക്തമായി.
ഇറാഖ് വിദേശ കാര്യ മന്ത്രാലയം വക്താവ് അഹ്മദ് അൽ സഹാഫ് അറിയിച്ചതാണിത്. അൽ മുതന്നയിൽ കണ്ടെത്തിയ 42 അവശിഷ്ടങ്ങളിൽ 32 എണ്ണമാണ് വിദഗ്ധ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
അധിനിവേശകാലത്ത് കുവൈത്തിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം. ഇവ കുവൈത്തിന് കൈമാറുമെന്നും കാണാതായവർക്കായുള്ള അന്വേഷണത്തിൽ തുടർന്നും കുവൈത്തിന് എല്ലാ സഹകരണങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം മുതന്ന മരുഭൂമിയിൽ നടത്തിയ പര്യവേഷണത്തിലാണ് കുവൈത്ത് യുദ്ധത്തടവുകാരുടേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കാണാതായത്. ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്ടങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു.
ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവ് ചെയ്യുകയാണ് അന്ന് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.