മസ്കത്ത്: 40 വർഷം ചെറിയ ഒരു കാലയളവല്ല. ഒരു പുരുഷായുസ്സിെൻറ സിംഹഭാഗവും ഉറ്റവരെ യും ഉടയവരെയും പിരിഞ്ഞ് എല്ലാ അർഥത്തിലും ഒമാനോട് ഒട്ടിച്ചേർന്ന് ജീവിച്ച കൃഷ്ണേട്ട ൻ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ച കോഴിക്കോടിനുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മടക്കം. 1978ൽ ബോംബെയിൽനിന്ന് ഗൾഫ് എയർ വിമാനത്തിൽ 1999 രൂപക്ക് ടിക്കറ്റെടുത്ത് യാത്ര തുടങ്ങുമ്പോൾ 1500 രൂപ പലിശക്കാരനിൽനിന്ന് കടം വാങ്ങിയതടക്കം വലിയ ബാധ്യതകളുടെയും പ്രാരാബ്ധങ്ങളുടെയും ഭാണ്ഡക്കെട്ടാണ് കൂട്ടിനുണ്ടായിരുന്നത്. ഒരുപക്ഷേ, കരിഞ്ഞ് പോകാമായിരുന്ന ഒമാൻ ജീവിതത്തിെൻറ നട്ടുച്ചകളിൽ പൊരുതിനിന്നതിന് പിന്നിലെ പ്രേരകഘടകം തോൽക്കാൻ തയാറല്ലാത്ത മനസ്സും ഈ ഉത്തരവാദിത്ത നിർവഹണ ബോധവുമായിരുന്നിരിക്കണം. 1978ൽ അൽ കിന്ദി ഗ്യാസ് കമ്പനിയിൽ ജോലി ആരംഭിക്കുമ്പോൾ ലിഫ്റ്റ് സൗകര്യങ്ങളില്ലാത്ത ഫ്ലാറ്റുകളിലടക്കം വലിയ ഭാരമുള്ള ഗ്യാസ് കുറ്റികൾ തലയിൽ ചുമന്ന് എത്തിച്ചിരുന്ന പ്രയാസമേറിയ ജോലിയാണ് കൃഷ്ണേട്ടൻ ചെയ്തിരുന്നത്.
21 വർഷത്തിനുശേഷം ഒമാനിവത്കരണത്തിെൻറ ഭാഗമായി ഇൗ ജോലി നഷ്ടപ്പെട്ടു. ചെറിയ ഒരിടവേളക്ക് ശേഷം ഒരിക്കൽകൂടി കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനായി ഒമാനിൽ തിരിച്ചെത്തുകയും അവിടെ ഒരു വ്യാഴവട്ടക്കാലത്തിലധികം തുടരുകയും ചെയ്തു. തിരിഞ്ഞുനോക്കുമ്പോൾ നഷ്ടക്കണക്കാണ് തികട്ടി വരുന്നതെങ്കിലും വാർധക്യത്തിെൻറ ചുളിവുകൾ നിഴലിച്ച മുഖത്ത് ആരോടും പരിഭവമില്ല. ഒമാൻ എന്ന നാടിനെക്കുറിച്ചും ഒമാനികളുടെ സ്നേഹത്തെക്കുറിച്ചും പറയാൻ കൃഷ്ണേട്ടന് നൂറുനാവാണ്. അറബിയടക്കം നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള, ഒമാനിൽ വലിയ സൗഹൃദസമ്പത്തുള്ള പ്രവാസി മലയാളികളിൽ ഒരാളാണ് എല്ലാവരും സ്നേഹത്തോടെ കൃഷ്ണേട്ടൻ എന്ന് വിളിക്കുന്ന കൃഷ്ണൻ. കോഴിക്കോട് വടകര സ്വദേശിയായ കൃഷ്ണേട്ടൻ വിശ്രമജീവിതം ആഗ്രഹിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. ദേവിയാണ് ഭാര്യ. ദിനീഷ് (കോട്ടക്കൽ ആര്യവൈദ്യശാല ബഹ്റൈൻ), ദിനീഷ, ദിൽജിത്ത് (ബാംഗളൂരു) എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.