മസ്കത്ത്: ഒമാൻ ജനസംഖ്യയുടെ 44 ശതമാനവും 17 വയസ്സിന് താഴെയുള്ളവരെന്ന് കണക്കുകൾ. 2021ലെ കണക്കനുസരിച്ച് 12.21 ലക്ഷം കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. സുൽത്താനേറ്റിന്റെ ഇക്കാലയളവിലുള്ള മൊത്തം ജനസംഖ്യ 28.04 ലക്ഷമാണ്. കുട്ടികളുടെ ജനസംഖ്യ 2017-2021 വർഷങ്ങൾക്കിടയിൽ 16 ശതമാനം വർധിച്ചു. ഏറ്റവും കൂടുതൽ വർധിച്ചത് വടക്കൻ ബാത്തിന ഗവർണറേറ്റിലാണ്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ 2022ലെ പ്രത്യേക കാറ്റഗറി ബുള്ളറ്റിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
18 മുതൽ 29 വയസ്സുവരെയുള്ള ഒമാനി യുവതയുടെ എണ്ണം 5.44 ലക്ഷമാണ്. ഇത് മൊത്തം ജനസംഖ്യയുടെ 19.4 ശതമാനം വരും. ഒമാനി യുവാക്കളിൽ 60 ശതമാനവും സ്വകാര്യ, കുടുംബ, സിവിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. പ്രായമായ പൗരന്മാരുടെ എണ്ണം (60 വയസ്സും അതിന് മുകളിലും) 1.54 ലക്ഷമായി വർധിച്ചു. 2017ൽ 1.49 ലക്ഷമായിരുന്നു.
2021 അവസാനത്തോടെ ഒമാനി സ്ത്രീകളുടെ എണ്ണം 13.91 ലക്ഷമായതായും കണക്കുകൾ പറയുന്നു. ഒമാനി ജനസംഖ്യയുടെ 49.6 ശതമാനമാണിത്. ബാച്ചിലേഴ്സ് ബിരുദമോ അതിൽ കൂടുതലോ നേടിയവരിൽ 60 ശതമാനവും സ്ത്രീകളാണ്. ഒമാനി സ്ത്രീകളുടെ നിരക്ഷരത നിരക്ക് 2017നെ അപേക്ഷിച്ച് 6.3 ശതമാനമായി കുറഞ്ഞുവെന്നും ബുള്ളറ്റിൻ പറയുന്നു. മൊത്തം ജനസംഖ്യയുടെ 1.5 ശതമാനം ഭിന്നശേഷിക്കാരാണ്- 42,613. ഇതിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ളത് വടക്കൻ ബാത്തിന ഗവർണറേറ്റിലാണ്-22 ശതമാനം. മസ്കത്ത്-16 , ദാഖിലിയ-13.9, അൽ വുസ്ത-0.6 ശതമാനം എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റിലെ കണക്കുകൾ. 2021 അവസാനത്തോടെ സാമൂഹിക സുരക്ഷ പദ്ധതിയിൽനിന്ന് പ്രയോജനം നേടുന്ന പൗരന്മാരുടെ എണ്ണം 72,675 ആണ്. ഇത് മൊത്തം ഒമാനി ജനസംഖ്യയുടെ 2.6 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.