സുൽത്താൻ ഹൈതം ബിൻ താരിഖ്
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
മസ്‌കത്ത്: പ്രാദേശിക സാഹചര്യങ്ങളിലെ ഗൗരവകരമായ സംഭവവികാസങ്ങൾ സംബന്ധിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി വിവിധ അറബ്-സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി ടെലിഫോൺ മുഖേന ആശയവിനിമയം നടത്തി. ജോർഡനിലെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസകാര്യ മന്ത്രിയുമായ അയ്മൻ സഫാദി, നോർവേയുടെ വിദേശകാര്യ മന്ത്രി എസ്പിൻ ബാർത് എയ്ഡ്, ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ, യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധിയും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റുമായ കാജ കല്ലാസ് എന്നിവരുമായി മന്ത്രി ബുസൈദി പ്രത്യേകം സംഭാഷണം നടത്തി.
മേഖലയിൽ നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യം ചർച്ച ചെയ്ത കക്ഷികൾ സംഘർഷം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ കൈമാറി. ഒരു വശത്ത് അമേരിക്കയും ഇസ്രായേലും, മറുവശത്ത് ഇറാനുമായി തുടരുന്ന സംഘർഷം പരിഹരിക്കാൻ ബന്ധപ്പെട്ട പാർട്ടികൾ നിയന്ത്രണം പാലിക്കുകയും സംവാദവും നയതന്ത്ര മാർഗങ്ങളും പുനരാരംഭിക്കുകയും വേണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.
അതേ സമയം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഈജിപ്ത് പ്രസിഡന്റുമായും ജോർഡൻ രാജാവുമായും ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. ഇസ്രായേലും യു.എസും ഇറാനു നേരെ നടത്തിയ ആക്രമണങ്ങൾക്കുശേഷം മേഖലയിൽ ഉടലെടുത്ത സൈനിക സംഘർഷാവസ്ഥയും അതിന്റെ പ്രാദേശിക-ആഗോള സുരക്ഷാ പ്രത്യാഘാതങ്ങളും സഭാഷണത്തിൽ ചർച്ചയായി.
ആക്രമണങ്ങൾ ഇരുപക്ഷവും ഉടൻ അവസാനിപ്പിക്കേണ്ടതണ്ടെന്നും സമാധാനപരമായ സംവാദവും നയതന്ത്ര മാർഗങ്ങളും പുനരാരംഭിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.