ഒമാൻ: ഒമാൻ ഹെൽത്ത് എക്‌സിബിഷൻ & കോൺഫറൻസ് സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കും. ഒമാനിലെ ആരോഗ്യരംഗത്തെ ഏറ്റവും വലിയ പരിപാടിയാണ് ഹെൽത്ത് എക്‌സിബിഷൻ & കോൺഫറൻസ്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് എക്സ്പോ അരങ്ങേറുക. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യ സേവന ദാതാക്കൾക്ക് അവരുടെ സേവനങ്ങളും പദ്ധതികളും അന്താരാഷ്ട്ര തലത്തിൽതന്നെ അവതരിപ്പിക്കാനും ലോകത്തിനുമുന്നിൽ പരിചയപ്പെടുത്താനുമുള്ള അവസരംകൂടിയാണ് എക്സ്പോയിൽ ഒരുങ്ങുന്നത്.
ഒമാൻ ആരോഗ്യരംഗത്ത് നൽകുന്ന ശ്രദ്ധ എത്രത്തോളമാണെന്ന് വിളിച്ചോതുന്നതുകൂടിയാവും എക്സ്പോ. ആഗോളതലത്തിൽതന്നെ ശ്രദ്ധനേടിയ ചികിത്സാ സംവിധാനങ്ങളും നൂതന ചികിത്സാ മാർഗങ്ങളുമെല്ലാം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പരിചയപ്പെടാനും അവസരമുണ്ടാകും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ചികിത്സാ സംവിധാനങ്ങളും ആരോഗ്യരംഗത്തെ ഉന്നത വ്യക്തിത്വങ്ങളും ഹെൽത്ത് എക്സ്പോയിലെത്തും.
ലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ ആരോഗ്യരംഗത്തെയും ഇന്ത്യയിലെ ചികിത്സാ സംവിധാനങ്ങളും പരിചയപ്പെടുത്താൻ ‘ഹീൽമി കേരള’യുമായി ഗൾഫ് മാധ്യമവും എക്സ്പോയിലുണ്ടാകും. ഹെൽത്ത് എക്സ്പോയിൽ ഗൾഫ് മാധ്യമം ഇന്ത്യൻ പവലിയൻ നയിക്കും. രണ്ടാം തവണയാണ് ഗൾഫ് മാധ്യമം ഈ ചുമതലവഹിക്കുന്നത്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന എക്സിബിഷനിൽ ആറായിരത്തിലധികം ഉപഭോക്തൃ പ്രതിനിധികളും 800ലധികം കോൺഫറൻസ് പ്രതിനിധികളും 160ലധികം എക്സിബിറ്റേഴ്സും പങ്കെടുക്കും.
ഇന്ത്യ, പ്രത്യേകിച്ച് കേരളത്തെ ചികിത്സക്കായി ആശ്രയിക്കുന്നവർക്ക് അറിവ് പകരുന്നതിനും ഇവിടത്തെ ആരോഗ്യ സ്ഥാപനങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്നതിനും ഗൾഫ് മാധ്യമം ‘ഹീൽമി കേരളയിൽ അവസരമൊരുങ്ങും. വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ചികിത്സാ സംവിധാനങ്ങളും ചികിത്സാ രീതികളും അവർ ഉറപ്പുനൽകുന്ന സേവനങ്ങളുമെല്ലാം എക്സ്പോയിലൂടെ പരിചയപ്പെടുത്താനുള്ള അവസരവും ഉണ്ടാകും. പ്രമുഖ ആശുപത്രികളുടെയും ഫാർമസ്യൂട്ടിക്കൽ, ടൂർ ആൻഡ് ട്രാവൽ സ്ഥാപനങ്ങളുടെയും വെൽനസ് സെന്ററുകളുടെയും സേവനങ്ങൾ ഹീൽമി കേരളയിലൂടെ ലഭ്യമാവും. സ്റ്റാൾ ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ: +91 9645009444.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.