മസ്കത്ത്: വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസി തൊഴിലാളികൾക്ക് പിഴയടക്കാതെ കരാർ പുതുക്കാൻ ജൂലൈ വരെ സമയമുണ്ടെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് അല്‍ ബഅ്വിന്. ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് വർഷത്തിലേറെയായി കുമിഞ്ഞുകൂടിയ പിഴകളും ഒഴിവാക്കും. കോവിഡ് കാലയളവിലുണ്ടായ ഫീസ് റദ്ദാക്കാനും തീരുമാനിച്ചു. വർക്ക് പെർമിറ്റ് പുതുക്കുകയോ പിഴകളില്ലാതെ സേവനങ്ങൾ അവസാനിപ്പിക്കുകയോ ചെയ്ത് വ്യക്തികൾക്ക് ഈ ജൂലൈ അവസാനം വരെ അവരുടെ സ്റ്റാറ്റസ് ശരിയാക്കാൻ സമയമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍, തൊഴിലുടമ ഒരു തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്കാന് ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും യാത്രാടിക്കറ്റ് നല്‍കാനും സാധിക്കും. രാജ്യത്ത് തുടരാനും ശരിയായ സാഹചര്യങ്ങളിൽ ജോലി ചെയ്യാനുമുള്ള അവസരം അവരുടെ സ്റ്റാറ്റസ് സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങൾ വാതിലുകൾ തുറക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 400,000ത്തിലധികം കമ്പനികളിൽ 1,35000ത്തിലധികം കമ്പനികൾ യഥാർഥ പ്രവർത്തനങ്ങളൊന്നുമില്ലാത്ത വാണിജ്യ രേഖകൾ മാത്രമാണെന്നും മന്ത്രി വെളിപ്പെടുത്തി. മൊത്തം രജിസ്റ്റർ ചെയ്ത കമ്പനികളിൽ ഏകദേശം 265,000 എണ്ണം തൊഴിലാളികളെ സജീവമായി നിയമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പിഴകളും കുടിശ്ശികയും ഒഴിവാക്കുന്നതിനായി ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. ജൂലൈ 31 വരെ തൊഴിൽ മന്ത്രാലയം വെബ്സൈറ്റ് വഴിയും വിവിധ സേവന വിതരണ ഔട്ട്ലെറ്റുകൾ വഴിയുമാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്.
രാജ്യത്തെ തൊഴിൽ വിപണിക്ക് ഉണർവ് പകർന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീർപ്പുകളുടെയും പാക്കേജിന് ദിവസങ്ങൾക്ക് മുമ്പാണ് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിന് ഗുണകരമായ രീതിയിൽ വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങൾ സുരക്ഷിതമാക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ ഇളവുകൾക്കും മറ്റുമാണ് ജൂലൈ 31 വരെ അപേക്ഷിക്കാനാകുക.
ഏഴ് വർഷം മുമ്പ് ലേബർ കാർഡുകൾ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴിൽ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, 2017 ലും അതിനുമുമ്പും രജിസ്റ്റർ ചെയ്ത കുടിശ്ശികകൾ അടക്കുന്നതിൽ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കി. 10 വർഷമായി പ്രവർത്തനരഹിതമായിരുന്ന ലേബർ കാർഡുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ കാലയളവിൽ കാർഡ് ഉടമകൾ അനുബന്ധ സേവനങ്ങൾക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്.
തൊഴിലാളി ഇവിടെനിന്നും പോകൽ, സേവന കൈമാറ്റം, ഒളിച്ചോടിയ തൊഴിലാളിയായി രജിസ്റ്റർ ചെയ്യൽ എന്നിവ കാരണമായിട്ടാണ് പുതുക്കാത്തതെങ്കിൽ കാർഡുകൾ വീണ്ടും ആകറ്റിവേറ്റ് ചെയ്യാവുന്നതാണ്. ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങൾ മറ്റ് കക്ഷികൾക്ക് കൈമാറുകയോ ചെയ്താൽ, അവർക്കെതിരായ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകൾ ലഘൂകരിക്കുന്നതിനും ലേബർ കാർഡുകളുമായി ബന്ധപ്പെട്ട പിഴകളിൽനിന്ന് അവരെ ഒഴിവാക്കുന്നതിനും സഹായിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക് ഗ്രേസ് പിരീഡും പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതൽ മുതൽ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ്.
ലൈസൻസ് (ലേബർ കാർഡ്) പുതുക്കുകയും അടുത്ത കാലയളവിലേക്ക് (രണ്ട് വർഷം) പുതുക്കൽ തുക നൽകുക, ജോലി ഉപേക്ഷിച്ചതിന്റെ റിപ്പോർട്ട് റദ്ദാക്കുക, തൊഴിലാളിയുടെ സേവനങ്ങൾ കൈമാറ്റം ചെയ്യുക, തൊഴിലാളി രാജ്യത്ത് നിന്ന് അവസാനമായി പുറത്തുകടക്കുമ്പോൾ തൊഴിലുടമ വിമാന ടിക്കറ്റ് നൽകുക എന്നിവ ചെയ്താൽ മാത്രമേ ഇതു സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.