മസ്കത്ത്: നസീം ഗാർഡനിലെ മസ്കത്ത് ഫെസ്റ്റിവൽ നഗരിയിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച് ദിനോസർ പാർക്ക്. വിവിധ രൂപത്തിലും ഭാവത്തിലുമുള്ള അഞ്ചിലധികം ദിനോസറുകളാണ് ഇവിടെയുള്ളത്. ദിനോസറുകൾക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള വർണവിളക്കുകൾ രാത്രി തെളിയുേമ്പാൾ ആകർഷണീയത വർധിക്കുന്നു.
ദിനോസറുകളെ കൗതുകത്തോടെ വീക്ഷിച്ചും കൂടുതൽ മനസ്സിലാക്കിയും കുട്ടികൾ ഏറെ നേരമാണ് പാർക്കിൽ ചെലവിടുന്നത്. ഗൾഫ് ഏഷ്യൻ ഡെവലപ്മെൻറ് കമ്പനിക്കു കീഴിലാണ് ദിനോസർ പാർക്ക് ഒരുക്കിയത്. കമ്പനിയുടെ ചൈനയിലെ ശാഖയിലാണ് ദിനോസറുകൾ നിർമിച്ചത്. നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പാർക്കിൽ പ്രവേശനം സൗജന്യമാണ്. മുകളിലുള്ളവർക്ക് രണ്ട് റിയാലാണ് പ്രവേശന ടിക്കറ്റ് നിരക്ക്.
വൈവിധ്യമാർന്ന റൈഡുകളും നസീം ഗാർഡനിൽ സന്ദർശകർക്ക് പ്രിയങ്കരമാകുന്നുണ്ട്. 35 റൈഡുകളിൽ 12 എണ്ണം പുതിയതാണ്.
മൊത്തം റൈഡുകളിൽ ഏഴെണ്ണം മുതിർന്നവർക്കും 18 എണ്ണം കുട്ടികൾക്കും പത്ത് എണ്ണം കുടുംബങ്ങൾക്കുമുള്ളതാണ്. സാഹസികമായതടക്കം റൈഡുകൾ നസീം ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. 500 ബൈസ മുതലാണ് കുട്ടികൾക്കുള്ള റൈഡുകളുടെ നിരക്ക്. ദിവസവും രാത്രി എട്ടു മുതൽ 10 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഇവിടെയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്കത്ത് ഫെസ്റ്റിവൽ ആരംഭിച്ചത്. അമിറാത്തിലെയും നസീം ഗാർഡനിലെയും പ്രധാന ഉത്സവനഗരികളിൽ ഇതിനകം സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് സന്ദർശനം നടത്തിയത്. വാരാന്ത്യങ്ങളിൽ രണ്ടിടത്തും ടിക്കറ്റിന് നീണ്ട ക്യൂ ദൃശ്യമായിരുന്നു. അമിറാത്ത് പാർക്കിൽ പരമ്പരാഗത ഒമാനി കലാ, സംഗീത പരിപാടികൾ, അക്രോബാറ്റിക്സ്, തിയറ്റർ ഷോ തുടങ്ങിയവക്ക് ഒപ്പം രക്തദാന ക്യാമ്പ്, സ്തനാർബുദ നിർണയ ക്യാമ്പ്, ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും നടക്കുന്നുണ്ട്. പൈതൃകവില്ലേജും പരമ്പരാഗത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന സ്റ്റാളുകളുമാണ് അമിറാത്തിലെ പ്രധാന ആകർഷണങ്ങൾ.
മികച്ച പ്രതികരണമാണ് ഫെസ്റ്റിവലിന് എന്നും കുടുംബ സന്ദർശകർ ധാരാളം എത്തുന്നതായും മസ്കത്ത് നഗരസഭയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കൂടുതൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സേവനം ഏതു സമയത്തും ഉത്സവ നഗരികളിൽ ലഭ്യവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.