മസ്കത്ത്: ആരോഗ്യമന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ഉൗർജിതമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഒന്നിലധികം തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, ഫിസിയോ തെറപിസ്റ്റ്, ഡെഞ്ചുറിസ്റ്റ്സ്, എക്സ് റേ ടെക്നീഷ്യൻസ്, ഒപ്റ്റീഷ്യൻസ് തുടങ്ങിയ തസ്തികകളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ള സ്വദേശികളിൽനിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 22 മുതൽ നവംബർ രണ്ടുവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഉൗർജിത കർമപദ്ധതി നടപ്പിൽ വരുത്താൻ കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഡിസംബർ മുതൽ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 25,000 തൊഴിൽ അവസരങ്ങളാകും ലഭ്യമാക്കുക. തൊഴിൽ ലഭ്യത ഉറപ്പാക്കാൻ അനുയോജ്യമായ അന്തരീക്ഷമൊരുക്കാൻ തയാറാക്കിയ പദ്ധതികൾ നടപ്പിൽവരുത്താനും മന്ത്രിസഭാ കൗൺസിൽ അനുമതി നൽകിയിരുന്നു.
ഏറ്റവും കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന ആരോഗ്യവകുപ്പിൽ സ്വദേശിവത്കരണം ഘട്ടംഘട്ടമായി നടന്നുവരുകയാണ്. പുതിയ അറിയിപ്പ് പ്രകാരമുള്ള തസ്തികകളിൽ ഫാർമസിസ്റ്റ്, അസി. ഫാർമസിസ്റ്റ് വിഭാഗങ്ങളിലാണ് കൂടുതൽ മലയാളികൾ ജോലിചെയ്യുന്നത്. ഫാർമസിസ്റ്റ് തസ്തികയെ ഇതാദ്യമായാണ് സ്വദേശിവത്കരണത്തിൽ ഉൾപ്പെടുത്തുന്നതെന്ന് ഇൗ മേഖലയിൽ ജോലിചെയ്യുന്നവർ പറയുന്നു. അസി. ഫാർമസിസ്റ്റ് തസ്തികയിലെ ഒരു വിഭാഗം വിദേശികൾക്ക് പകരം ഇതിനകം സ്വദേശികളെ നിയമിച്ചിട്ടുണ്ട്. പുതിയ നടപടിയോടെ ഇൗ തസ്തികയിലെ സ്വദേശിവത്കരണ തോത് ഉയരാനാണിടയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച 415 വിദേശി നഴ്സുമാരിൽ പകുതിയോളം പേരെയും അതേ വേതന വ്യവസ്ഥകളോടെ തിരിച്ചെടുത്തിട്ടുണ്ട്. സൂർ, ഇബ്രി, നിസ്വ തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികൾ അടക്കം വിദേശി നഴ്സുമാരിൽ പകുതിയിലധികം പേരെയും തിരിച്ചെടുത്തു. ജൂലൈ ഒന്നുവരെ ജോലിചെയ്താൽ മതിയെന്നാണ് ഇവർക്ക് ആദ്യം ടെർമിനേഷൻ നോട്ടീസ് നൽകിയത്. എന്നാൽ, ചെറിയ പെരുന്നാൾ അവധി സമയത്ത് ടെർമിനേഷൻ റദ്ദാക്കിയതായി കാട്ടി നോട്ടീസ് ലഭിക്കുകയായിരുന്നെന്ന് ഇൗ മേഖലയിൽ ജോലി ചെയ്യുന്നവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.