മസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട ‘െമകുനു’ കൊടുങ്കാറ്റ് കാറ്റഗറി ഒന്ന് വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റായി മാറിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. നിലവിൽ കാറ്റിന് മണിക്കൂറിൽ 135 മുതൽ 117 കിേലാമീറ്റർ വരെയാണ് വേഗത. സലാല തീരത്തേക്ക് അടുക്കുന്ന ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ ശക്തിയാർജിച്ച് കാറ്റഗറി രണ്ട് വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കാറ്റിെൻറ കേന്ദ്രഭാഗം സലാലയിൽനിന്ന് 570 കിലോമീറ്റർ ദൂരെയാണ് ഉള്ളത്. ചുഴലിക്കാറ്റിെൻറ ഭാഗമായുള്ള മേഘമേലാപ്പുകൾ സദാ വിലായത്തിൽനിന്ന് 80 കിലോമീറ്റർ ദൂരെയാണ് ഉള്ളത്. ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു ഗവർണറേറ്റുകളിലും ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
കാറ്റ് തീരം തൊടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വെള്ളി, ശനി ദിവസങ്ങളിൽ ഉയർന്ന വേഗതയിലുള്ള കാറ്റും ഇടിയും മിന്നലോടെയുള്ള കനത്ത മഴയും അനുഭവപ്പെടും. തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ അഞ്ചു മുതൽ എട്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തെക്കൻ ശർഖിയ മേഖലയിലും കടൽ പ്രക്ഷുബ്ധമായിരിക്കും. ഇവിടെ തിരമാലകൾ മൂന്നുമുതൽ നാലുമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
ഹലാനിയാത്ത് ദ്വീപിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി
മസ്കത്ത്: ഹലാനിയാത്ത് ദ്വീപിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. സലാലയിൽ 160 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഹലാനിയാത്ത് ദ്വീപ് ‘മെകുനു’ ചുഴലിക്കാറ്റ് രൂക്ഷമായി ബാധിക്കാനിടയുള്ള പ്രദേശമാണ്. സ്വദേശികളെയും ദ്വീപിലെ മറ്റു താമസക്കാരെയും ബുധനാഴ്ച മുതൽ ഒഴിപ്പിക്കാൻ തുടങ്ങിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനായി റോയൽ എയർഫോഴ്സിെൻറ നിരവധി ഹെലികോപ്ടറുകൾ ഉപയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.