മസ്കത്ത്: മെകുനു ചുഴലിക്കാറ്റിെൻറ ഭാഗമായുണ്ടായ പേമാരിയിൽ വാദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി ധർമ്മടം പാളയാട് ചെള്ളാത്ത് മധുവിെൻറ (46) മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കണ്ടെത്തിയത്. രണ്ടാഴ്ചക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മേയ് 25ന് വൈകീട്ടാണ് മധുവും ഹൈദരാബാദ്, ഝാർഖണ്ഡ് സ്വദേശികളായ സുഹൃത്തുക്കളും അപകടത്തിൽ പെട്ടത്. വാദി (വലിയ കനാൽ) മുറിച്ചു കടക്കവേയാണ് സംഭവം. ചുഴലിക്കാറ്റും പേമാരിയും കാരണം വാദിയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
റെഡിമിക്സ് വാഹനത്തിലാണ് ഇവർ വാദി മുറിച്ചുകടക്കാൻ ശ്രമിച്ചത്. എന്നാൽ, വാഹനം വാദിക്ക് ഏതാണ്ട് മധ്യഭാഗത്ത് എത്തിയപ്പോൾ നിന്നുപോയി. വെള്ളം ക്രമാതീതമായി ഉയരുന്നത് കണ്ടതിനെ തുടർന്ന് മൂവരും വാഹനത്തിൽനിന്ന് പുറത്തേക്ക് ചാടി കൈകോർത്ത് പിടിച്ച് വാദി മുറിച്ചുകടക്കാൻ ശ്രമിക്കവേ ഒഴുക്കിൽപെടുകയും ചെയ്തു. ഝാർഖണ്ഡ് സ്വദേശി ഷംഷേർ അലിയുടെ മൃതദേഹം അപകടമുണ്ടായി അടുത്ത ദിവസം തന്നെ കണ്ടെത്തിയിരുന്നു. അപകടത്തിൽ ഹൈദരാബാദ് സ്വദേശി അദ്ഭുതകരമായി രക്ഷപ്പെട്ടു.
മധുവിന് വേണ്ടി കാണാതായ അന്നുമുതൽ പൊലീസും സിവിൽ ഡിഫൻസും തിരച്ചിൽ നടത്തു കയായിരുന്നു. മണ്ണിൽപുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുവായ രാജീവ് പറഞ്ഞു. ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും പരിശോധിച്ച് മൃതദേഹം മധുവിേൻറതാണെന്ന് ഉറപ്പാക്കി. മധു ജോലി ചെയ്തിരുന്ന റെഡിമിക്സ് സ്ഥാപനത്തിലെ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.