മസ്കത്ത്: വേനൽചൂടിന് ആശ്വാസം പകർന്ന് വടക്കൻ ഗവർണറേറ്റുകളിലെ വിവിധയിടങ്ങളിൽ കനത്ത മഴ. പലയിടത്തും ഇടിമിന്നലിെൻറയും ശക്തമായ കാറ്റിെൻറയും അകമ്പടിയോടെയാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം മഴയെത്തിയത്.
ന്യൂനമർദം രൂപപ്പെട്ടതായും ഇതിെൻറ ഫലമായി ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ഉച്ചയോടെയാണ് മുന്നറിയിപ്പ് നൽകിയത്. ശക്തമായ പൊടിക്കാറ്റിന് ശേഷമാണ് മഴയുണ്ടായത്. ഇതോടെ പൊതുവെ താപനില കുറഞ്ഞിട്ടുണ്ട്. ദാഖിലിയ, വടക്കൻ ബാത്തിന,ശർഖിയ ഗവർണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്. മുസന്ദം, മസ്കത്ത് ഗവർണറേറ്റുകളിൽ ചെറുതും ഇടത്തരം മഴയുമുണ്ടായി. ബുറൈമിയിലെ അൽഫേ, വാദി ജിസി എന്നിവിടങ്ങളിലും നേരിയമഴ ലഭിച്ചു.
സമാഇൽ,ഫഞ്ച,അൽ ഖാമിൽ അൽ വാഫി തുടങ്ങിയ സ്ഥലങ്ങളിൽ കാറ്റിെൻറ അകമ്പടിയോടെയാണ് പെയ്തത്. റുസ്താഖ്, നഖൽ, അവാബി, ദിമ വ തായീൻ, സമാഇൽ, സൊഹാർ, യൻഖൽ എന്നിവിടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകിയത് ഗതാഗതം തടസ്സപ്പെടുത്തി. റുസ്താഖിലെയും അവാബിയിലെയും റോഡുകളിലും വെള്ളം കയറി. ഇതുവരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മസ്കത്തിൽ റൂവി, മത്രയടക്കം പ്രദേശങ്ങൾ വൈകുന്നേരം മുതൽ മൂടിക്കെട്ടി നിൽക്കുകയാണ്. പൊടിക്കാറ്റും കനത്ത കാറ്റും അനുഭവപ്പെട്ടു.
രാത്രി വൈകിയും ഇവിടെ മഴ പെയ്തിട്ടില്ല. ശനിയാഴ്ച വരെ ഇടിയോടെയുള്ള മഴയും ആലിപ്പഴ വർഷവും തുടരാൻ സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ അറിയിപ്പ് പറയുന്നത്. ഇടത്തരം മുതൽ ശക്തമായ മഴക്ക് വരെയാണ് സാധ്യത. താഴ്ന്ന പ്രദേശങ്ങളിൽനിന്നും കവിഞ്ഞൊഴുകുന്ന വാദികളിൽനിന്നും ജനങ്ങൾ ഒഴിഞ്ഞുനിൽക്കണം. മുസന്ദം തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടര മീറ്റർ വരെ ഉയരാനിടയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.