മസ്കത്ത്: ഒമാൻ തീരത്തിനോട് അടുത്ത ലുബാൻ ചുഴലിക്കാറ്റ് നേരിടാൻ എല്ലാ അടിയന്ത ര സേവന വിഭാഗങ്ങളും മുന്നൊരുക്കങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഏതു സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന് നാഷനൽ കമ്മിറ്റി ഫോർ സിവിൽ ഡിഫൻസ് എക്സിക്യൂട്ടിവ് ഒാഫിസ് ഡയറക്ടർ ലഫ്.കേണൽ ഫൈസൽ അൽ ഹജ്രി പറഞ്ഞു.
മേയ് അവസാനം ദോഫാർ ഗവർണറേറ്റിൽ മെകുനു ചുഴലിക്കാറ്റിനോളം രൂക്ഷത ലുബാന് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണവും വെള്ളവുമടക്കമുള്ളവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ ആവശ്യമായി വരുന്നപക്ഷം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻ അനുഭവങ്ങളിൽനിന്ന് ഇത്തരം സാഹചര്യങ്ങൾ നേരിടുന്ന പരിചയ സമ്പത്ത് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാറ്റ് ദോഫാർ ഗവർണറേറ്റിനെ നേരിട്ട് ബാധിക്കില്ലെന്നാണ് ചില കാലാവസ്ഥാ റിപ്പോർട്ടുകൾ കാണിക്കുന്നത്. ഏദൻ കടലിടുക്കിെൻറയും യമെൻറയും ഭാഗത്തേക്ക് നീങ്ങുന്ന കാറ്റിെൻറ ഫലമായി കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം. മുമ്പ് കാറ്റും മഴയും ഉണ്ടായ സമയങ്ങളിൽ ഒറ്റപ്പെട്ടുപോയ മേഖലകൾ സംരക്ഷിക്കാൻ ഇക്കുറി പ്രത്യേക നടപടിയെടുക്കും. ഇതിെൻറ ഭാഗമായി ദോഫാറിെൻറ പടിഞ്ഞാറ് ഭാഗത്ത് ബാക്ക്അപ്പ് ജനറേറ്ററുകൾ, അധിക ഇന്ധനം, സ്പെയർ പാർട്സുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
ഇതുവഴി ഇങ്ങോട്ടുള്ള റോഡ് സൗകര്യങ്ങൾ മുറിഞ്ഞുപോയാലും ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കഴിയുമെന്നും ഫൈസൽ അൽ ഹാജ്രി പറഞ്ഞു. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് സബ് കമ്മിറ്റി ദോഫാറിൽ യോഗം ചേർന്നു. വെള്ളത്തിെൻറ ഒഴുക്ക് സുഗമമാക്കാൻ വാദികളിലെയും അഴുക്കുചാലുകളിലെയും താഴ്വരകളിലെയും തടസ്സങ്ങൾ നീക്കാൻ തീരുമാനിച്ചു.
ദോഫാർ ഗവർണറേറ്റിൽ അധിക സേനാംഗങ്ങളെ വിന്യസിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. കൂടുതൽ വാഹനങ്ങൾ, രക്ഷാ ഉപകരണങ്ങൾ, വാട്ടർ സ്കൂട്ടറുകൾ തുടങ്ങിയവയും എത്തിച്ചിട്ടുണ്ട്. കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് ജനങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരിക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അധികൃതരും തിങ്കളാഴ്ച ദോഫാറിൽ യോഗം ചേർന്നിരുന്നു. ചൊവ്വാഴ്ച മസ്കത്തിൽ നടന്ന നാഷനൽ എമർജൻസി മാനേജ്മെൻറ് സിസ്റ്റം അധികൃതരുടെ യോഗം ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.