ഇത്തിഹാദ് എയർവേസിന്റെ ആദ്യ സീസണൽ വിമാനം സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ
സലാല: ഒമാനിലെ വിനോദസഞ്ചാര കാലമായ ‘ഖരീഫ് ധോഫാർ 2026’ പ്രമാണിച്ച് യു.എ.ഇയിൽ നിന്നുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ ആദ്യ സീസണൽ വിമാനം സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിനും സലാലക്കുമിടയിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഇത്തിഹാദ് എയർവേയ്‌സ് നടത്തുന്നത്. ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിൽ പ്രതീക്ഷിക്കുന്ന വിനോദസഞ്ചാര വളർച്ച കണക്കിലെടുത്ത്, ഒമാനിലെ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആകർഷിക്കുന്നതിനായി ഒമാൻ എയർപോർട്സ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ സർവീസ്. ടൂറിസ്റ്റ് സീസണിൽ സലാല വിമാനത്താവളത്തിലെ വ്യോമഗതാഗത വളർച്ചക്ക് ഇത്തിഹാദ് എയർവേയ്‌സിന്റെ വരവ് വലിയ സംഭാവന നൽകുമെന്ന് സലാല എയർപോർട്ട് ഡെപ്യൂട്ടി സി.ഇ.ഒ എൻജി. സകരിയ യാക്കൂബ് അൽ ഹർനാസി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
വർഷം മുഴുവനും ടൂറിസം ഗതാഗതം സജീവമാക്കുന്നതിന് വിവിധ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങളുടെ വികസനവും സെൽഫ് സർവീസ് പോയിന്റുകൾ വഴി യാത്രാ നടപടികൾ എളുപ്പമാക്കിയതും കാരണം ഇത്തവണ സലാല വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ പ്രമുഖ വിമാനത്താവളങ്ങളിൽ ഒന്നായ സലാല എയർപോർട്ട് ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുണ്ട്. ‘സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സ്’ പ്രകാരം മിഡിൽ ഈസ്റ്റിൽ ആദ്യമായും ലോകത്ത് നാലാമതായും ഫൈവ്-സ്റ്റാർ റീജിയനൽ എയർപോർട്ട്’ പദവി ലഭിച്ച വിമാനത്താവളമാണിത്. കൂടാതെ, എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ) യാത്രക്കാരുടെ സംതൃപ്തി വിലയിരുത്തുന്ന പ്രോഗ്രാമിൽ, രണ്ട് ദശലക്ഷം യാത്രക്കാരുടെ വിഭാഗത്തിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനവും സലാല വിമാനത്താവളം സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.