ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി  ഇന്ന് ഒമാന്‍ സന്ദര്‍ശിക്കും

മസ്കത്ത്: ഒൗദ്യോഗിക സന്ദര്‍ശനാര്‍ഥം ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഇന്ന് ഒമാനും കുവൈത്തും സന്ദര്‍ശിക്കും. രാവിലെ ഒമാനിലത്തെുന്ന റൂഹാനിയും സംഘവും ഉച്ചക്കുശേഷം കുവൈത്തിലേക്ക് തിരിക്കും. വൈകുന്നേരത്തോടെ സംഘം ഇറാനിലേക്ക് തിരികെ പോകും. 
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറയും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറയും ക്ഷണം സ്വീകരിച്ചാണ് പ്രസിഡന്‍റിന്‍െറയും സംഘത്തിന്‍െറയും സന്ദര്‍ശനമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. കാബിനറ്റ് മന്ത്രിമാര്‍, പ്രസിഡന്‍റിന്‍െറ ഉപദേശകര്‍, സ്വകാര്യ മേഖലയില്‍നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പ്രസിഡന്‍റിന്‍െറ സംഘത്തിലുണ്ടാകും. ഇറാനും ജി.സി.സി രാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് സൗദി അറേബ്യയും ബഹ്റൈനുമായും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്‍െറ ഭാഗമായുള്ള തന്ത്രപ്രധാന ചര്‍ച്ചകളുടെ ഭാഗമായാണ് ഇറാന്‍ പ്രസിഡന്‍റിന്‍െറ സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു. 
കഴിഞ്ഞ ഡിസംബറില്‍ മനാമയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യോഗത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സന്നദ്ധത അംഗരാജ്യങ്ങള്‍ അറിയിച്ചിരുന്നു. നല്ല അയല്‍പക്ക ബന്ധം, മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതിരിക്കല്‍, സ്വയംഭരണാവകാശത്തെ മാനിക്കല്‍ എന്നീ അടിസ്ഥാന തത്ത്വങ്ങളിലൂന്നിയുള്ള ചര്‍ച്ചക്ക് ജി.സി.സി രാഷ്ട്രങ്ങളുടെ സന്നദ്ധത അറിയിച്ച് കുവൈത്ത് വിദേശകാര്യമന്ത്രി കഴിഞ്ഞമാസം തെഹ്റാന്‍ സന്ദര്‍ശിച്ചിരുന്നു. 
2011 മുതലാണ് ഒമാന്‍ ഒഴിച്ചുള്ള ജി.സി.സി രാഷ്ട്രങ്ങളുമായി ഇറാന്‍െറ ബന്ധം വഷളാകുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തെഹ്റാനിലെ സൗദി എംബസി ജനക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് സൗദിയും ബഹ്റൈനും തെഹ്റാനുമായുള്ള നയതന്ത്രബന്ധം മുറിച്ചിരുന്നു. മറ്റു ജി.സി.സി രാഷ്ട്രങ്ങളാകട്ടെ ഇറാനെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. 
യമനില്‍ ഹൂതി വിമതര്‍ക്ക് ഇറാൻ ആയുധം നല്‍കുന്നതായും സൗദി അറേബ്യ ആരോപണമുയര്‍ത്തുന്നുണ്ട്. ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ ആണവകരാറിനെ കുറിച്ചും അറബ് രാഷ്ട്രങ്ങള്‍ അമേരിക്കയെ ആശങ്കയറിയിച്ചിരുന്നു. ഇറാനുമായി എന്നും ഊഷ്മള ബന്ധം നിലനിര്‍ത്തുന്ന ഒമാന്‍െറ മധ്യസ്ഥതയിലാണ് ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. യമന്‍ അടക്കം വിഷയങ്ങളിലും ഒമാന്‍ മധ്യസ്ഥത പുലര്‍ത്തിവരുന്നുണ്ട്. 

Tags:    
News Summary - iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.