മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമായി ഇന്ത്യൻ സ്ക ൂൾ ഡയറക്ടർ ബോർഡ് ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്) അവതരിപ്പിച്ചു. കേന്ദ്ര സർക്കാറ ിന് കീഴിലുള്ള പദ്ധതി, ബാങ്ക് ഒാഫ് ബറോഡയുമായി ചേർന്നാണ് നടപ്പാക്കുക. പങ്കാളിത്ത പെൻഷൻ വിഭാഗത്തിലുള്ള പദ്ധതിയുടെ ആനുകൂല്യം ഇന്ത്യൻ സ്കൂൾ ജീവനക്കാർക്ക് വിരമിച്ചശേഷമാണ് ലഭിക്കുക. ജീവനക്കാരുടെ സാമ്പത്തികഭദ്രതയും ദീർഘകാല ക്ഷേമവും ഉറപ്പാക്കുന്ന ചരിത്രപരമായ പദ്ധതിയാണ് ഇതെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. പദ്ധതി സംബന്ധിച്ച ധാരണപത്രത്തിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവലും ബാങ്ക് ഒാഫ് ബറോഡ ജി.സി.സി ഒാപറേഷൻസ് ചീഫ് എക്സിക്യൂട്ടിവ് ഡി. ആനന്ദ്കുമാറും ഒപ്പുവെച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ ജി.എസ്. ഭവാനി പ്രസാദ്, ബാങ്ക് ഒാഫ് ബറോഡ ഒമാൻ ഒാപറേഷൻസ് ചീഫ് എക്സിക്യൂട്ടിവ് വിപിൻ കുമാർ ഗാർഗ്, ബാങ്ക് ഒാഫ് ബറോഡ മത്ര ബ്രാഞ്ച് ചീഫ് മാനേജർ എച്ച്.വി.ആർ സുധാകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യൻ സ്കൂൾ ജീവനക്കാരുടെ തൊഴിൽ സാഹചര്യം ആകർഷകമാക്കുന്നതാണ് ദേശീയ പെൻഷൻ പദ്ധതിയെന്ന് സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. പദ്ധതി ജീവനക്കാരുടെ ആത്മവീര്യം ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്കൂൾ ബോർഡിെൻറ നടപടി ജീവനക്കാർക്കുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കാൻ മറ്റു കമ്പനികൾക്ക് പ്രചോദനമാകുമെന്ന് ബാങ്ക് ഒാഫ് ബറോഡ ജി.സി.സി ഒാപറേഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഡി. ആനന്ദ്കുമാർ പറഞ്ഞു. എൻ.പി.എസ് അംഗത്വമുള്ളവർക്ക് നികുതിയളവ് അടക്കം ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ധനകാര്യ വിഭാഗം ഡയറക്ടർ സി.എ. ഭവാനി പ്രസാദ് പറഞ്ഞു. പദ്ധതിയിൽ അംഗങ്ങളായി ചേരുന്നവർക്ക് പെർമനൻറ് റിട്ടയർമെൻറ് അക്കൗണ്ട് നമ്പർ (പി.ആർ.എ.എൻ) ലഭിക്കും. ഒമാനിലെ ജോലി ഉപേക്ഷിച്ച് പോയാലും ഇതിലെ അംഗത്വം റദ്ദാക്കപ്പെടില്ല. ജീവനക്കാരുടെ വിഹിതത്തിന് ഒപ്പം ഇന്ത്യൻ സ്കൂളുകളുടെ വിഹിതവും കൂടി ചേർത്താകും പദ്ധതിയിൽ പണമടക്കുക. ജീവനക്കാർക്ക് വേണമെങ്കിൽ തങ്ങളുടെ വിഹിതം വർധിപ്പിക്കാനുള്ള അനുമതിയുണ്ടാകും. അടച്ച പണത്തിന് ആനുപാതികമായിട്ടാകും പെൻഷൻ തുക ലഭ്യമാവുക. താൽപര്യമില്ലാത്തവർക്ക് പദ്ധതിയിൽ ചേരാതിരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ടാകുമെന്ന് ഇന്ത്യൻ സ്കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.