മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനെ തിങ്കളാഴ്ച തിരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിലേക്ക് നീങ്ങാതെ സമവായത്തിനുള്ള ശ്രമവും അണിയറയിൽ ഊർജിതമായി നടക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഡോ. ശിവകുമാർ മാണിക്കം വീണ്ടും ബി.ഒ.ഡി ചെയർമാനാകാനാണ് സാധ്യത.
ജനുവരി 21ന് നടന്ന തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളുടെ പ്രതിനിധികളായി പി.പി. നിതീഷ് കുമാർ, പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, ഡോ. ശിവകുമാർ മാണിക്കം, സയിദ് സൽമാൻ എന്നിവർ വിജയിച്ചിരുന്നു. ഇവരിൽനിന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. ഡോ. ശിവകുമാർ മാണിക്കവും കൂടുതൽ വോട്ടുനേടിയ മറ്റൊരാൾക്കും പുറമെ, രണ്ട് മലയാളികളും ചെയർമാൻ സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നീണ്ട ചർച്ചകളുടെയും മറ്റും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാതെ സമവായത്തിലൂടെ പുതിയ ചെയർമാനെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, മത്സരത്തിലേക്ക് നീങ്ങുകയാണെങ്കിൽ കൂടുതൽ വോട്ടുനേടിയയാളും ഒരു മലയാളിയും നിലവിലെ ബി.ഒ.ഡിക്കെതിരെ മത്സരിക്കും. ഏപ്രിൽ ഒന്നോടെയാണ് പുതിയ ഭരണസമതി നിലവിൽ വരുക. 15 പേരാണ് സ്കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാവുക.
തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ചു പേർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്നുപേർ, വാദികബീർ, ഗ്രൂബ്ര സ്കൂളിൽനിന്നുള്ള രണ്ടുവീതം പ്രതിനിധികൾ, ഇന്ത്യൻ മസ്കത്ത്, ദാർസൈത്ത് എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവും എജുക്കേഷൻ അഡ്വൈസറുമാണ് അംഗങ്ങളായി വരുന്നത്. ഇതിൽ എജുക്കേഷൻ അഡ്വൈസർക്ക് വോട്ടവകാശം ഉണ്ടാവില്ല. 21 ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ടു വർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.