മസ്കത്ത്: ഒമാനിലെ പ്രവാസി സമൂഹത്തിന് കാഴ്ചയുടെ പുത്തൻ വസന്തം വിരിയിച്ച് ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് (ഐ.സി.എഫ്) വർണാഭ തുടക്കം. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി മസ്കത്തിലെ അമീറാത് പാർക്കിൽ നടക്കുന്ന ആഘോഷ പരിപാടി മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.
‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തിൽ ഊന്നിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ നടക്കുന്നത്. സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിരങ്ങൾ തടിച്ചുകൂടിയ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ സംഘാടന സമിതി ചെയർമാൻ വിൽസൺ ജോർജ് അധ്യക്ഷതവഹിച്ചു. സിനിമ നടൻ പി.പി. കുഞ്ഞികൃഷ്ണൻ, ശാസ്ത്ര പ്രചാരകൻ ഡോ. വൈശാഖൻ തമ്പി, ഒമാനി പൗര പ്രമുഖരായ ഗാലിബ് സഈദ് അലി അൽ ഹർത്തി, ബദർ അൽ ഹിനായ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് കൺവീനർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നിരവധി പേർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല-സാംസ്കാരിക സംഗമം ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും എത്തുന്നത്.
അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയാണ് പ്രവാസി സമൂഹം പരിപാടിയെ വരവേറ്റത്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന ഉത്സവ പരിപാടിക്ക് സമാനമായിരുന്നു ആഘോഷങ്ങൾ. കേളികൊട്ടോടെയാണ്ഐ.സി.എഫിന് തുടക്കമായത്. പഞ്ചവാദ്യം, ഘോഷയാത്ര, കേരള വിങ്ങിലെ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം, സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശങ്ങൾ പകർന്ന് ‘സഖി’യുടെ നൃത്തം, തൃശൂർ ജനനയന ട്രൂപ്പിന്റെ മണിപ്പൂരി ഡാൻസ്, കളരിപ്പയറ്റ്, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികൾ ആദ്യദിനത്തെ ധന്യമാക്കി.
ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി വ്യാവസായിക വിപ്ലവം 4.0, പരിസ്ഥിതി ശാസ്ത്രം റിന്യൂവബിൾ എനർജി എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക വിദഗ്ധർ അടങ്ങിയ ജൂറിയാണ് പ്രദർശനം വിലയിരുത്തുന്നത്. ഇരുനൂറിലധികം എൻട്രികളിൽനിന്നും തിരഞ്ഞെടുത്ത 30 പ്രോജക്ടുകളാണ് ഇത്തവണ മത്സരത്തിനായി പ്രദർശിപ്പിക്കുന്നത്. പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസാണ് മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.