മസ്കത്ത്: ഒമാനിൽ അനുവാദമില്ലാതെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതും മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും കനത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട അധികാരികളുടെയോ വ്യക്തികളുടെയോ നിയമപരമായ അനുമതിയില്ലാതെ, മറ്റുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുക, തടസ്സപ്പെടുത്തുക, റെക്കോർഡ് ചെയ്യുക, കൈമാറുക, സംപ്രേഷണം ചെയ്യുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുക എന്നിവ ഒമാന്റെ സൈബർ ക്രൈം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
പ്രസ്തുത നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ 5,000 ഒമാനി റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2026-ലെ 61-ആം നമ്പർ രാജ ഉത്തരവിലൂടെ നിലവിൽ വന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 36(1) പ്രകാരമാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെയും അനുവാദമില്ലാതെയുള്ള ഡിജിറ്റൽ ഇടപെടലുകളെയും ഈ നിയമം കർശനമായി വിലക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.