മസ്കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്‍റെയും മിന്നലിന്‍റെയും അകമ്പടിയോടെയാണ് മഴ കോരിചൊരിയുന്നത്. വിവിധ ഇടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകി. ബുറൈമി, വടക്കൻ ബത്തിന ഗവർണറേറ്റുകളിലാണ് രാവിലെ മുതൽ മഴ ലഭിച്ച് തുടങ്ങിയത്. ഇത് ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന മസ്കത്ത് ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വടക്കൻ ബാത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി നൽകി. മസ്കത്ത് ഗവർണറേറ്റിൽ ഉച്ചക്ക് ശേഷവും ക്ലാസുകൾ നടന്നില്ല.
മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച രാത്രിവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുള്ളത്. 20 മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മുസന്ദം ഗവർണറേറ്റിന്‍റെ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ 3.5മീറ്റർവരെ ഉയർന്നേക്കാം.
മിന്നലുള്ള സമയത്ത് മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.