മസ്കത്ത്: ഹൈമയിലെ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി ഷംസീറിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി ഹൈമ പ്രസിഡന്‍റ് സലീം ചാഴൂർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് കണ്ണൂർ ആദികടലായി ചിറമ്മൽ തൈവളപ്പിൽ പി. ഷംസീർ (39) അപകടത്തിൽ മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സലാല സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്ത് ടയർ പൊട്ടി അപകടത്തിൽപെടുകയായിരുന്നു. മൃതദേഹം ഹൈമ ആശുപത്രിയിലാണ്.
വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി റയീസ്, രാജസ്ഥാൻ സ്വദേശി ഇന്ദു മഗീജ എന്നിവർ സാരമായ പരിക്കുകളോടെ നിസ്വ ആശുപത്രിയിലാണ്. റയീസിന്‍റെ തോളെല്ല് പൊട്ടിയിട്ടുണ്ട്. ഇന്ദു മഗീജയുടെ തലക്കാണ് പരിക്ക്.
നിസ്സാര പരിക്കുകളേടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ സ്വദേശി സമീർ, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവരെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. പാകിസ്താൻ സ്വദേശിയുടെ വാഹനവുമായി രണ്ട് ദിവസം മുമ്പാണ് സംഘം സലാലയിലേക്ക് യാത്ര തിരിക്കുന്നത്. തിരിച്ചുവരുന്നതിനിടെ വാഹനത്തിന്‍റെ ടയർ ആദ്യമൊന്ന് പഞ്ചറായിരുന്നു.
സ്റ്റെപ്പിനി ഉപയോഗിച്ച് യാത്ര തുടരുന്നതിനിടെയാണ് രണ്ടാമതും അപകടത്തിൽപെടുന്നത്. നജീബ്-സറീന ദമ്പതികളുടെ മകനാണ് മരിച്ച ഷംസീർ. സഹോദരങ്ങൾ: ഷഫീഖ്, ഷർമിന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി എംബസിയിൽനിന്നുള്ള രേഖകളും മറ്റും ശരിയാക്കിയത് മസ്കത്തിലെ കെ.എം.സി.സി പ്രവർത്തകരായ അമീർ, റഫീഖ്, അബൂബക്കർ എന്നിവരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.