എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ദർശന പഠന യജ്ഞം
മസ്കത്ത്: ശ്രീനാരായണ ഗുരുവിന്റെ171ാമത് തിരു ജയന്തി ആഘോഷ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ‘ഗുരുദേവ ദർശനത്തിലൂടെ ഒരു യാത്ര’ എന്ന പേരിൽ ഗുരുദർശന പഠന യജ്ഞം നടത്തി. മുൻ ശിവഗിരി മഠാധിപതിയും മുൻ ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡൻറും ചേവണ്ണൂർ ഗുരുദേവ തൃപ്പാദ ഗുരുകുലം മുഖ്യ കാര്യദർശിയുമായ വിശുദ്ധാനന്ദ സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ മസ്കത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഹാളിലായിരുന്നു പരിപാടി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്ന വിശുദ്ധാനന്ദ സ്വാമികളെ എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ കൺവീനർ ജി. രാജേഷ് പാദപൂജ നടത്തി. കോർ കമ്മിറ്റി അംഗങ്ങളായ ബി. ഹർഷകുമാർ, ഡി. മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എസ്. വസന്തകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ചെയർമാൻ എൽ. രാജേന്ദ്രൻ പൂർണകുംഭം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ മേള അകമ്പടിയോടെ ക്ഷേത്രഹാളിലേക്ക് ആനയിച്ചു.
യജ്ഞത്തിന്റെ ഭാഗമായി സർവൈശ്വര്യ പൂജ നടന്നു. മസ്കത്തിന്റെ മണ്ണിൽ ആദ്യമായി നടന്ന ഹോമ മന്ത്രാർച്ചനയിൽ നിരവധി വനിതകൾ പങ്കെടുത്തു. യജ്ഞത്തിനോടനുബന്ധിച്ച് വാദ്യ വിദഗ്ധനായ സുനിൽ കൈതാരത്തിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധയും നടന്നു.
കലാകാരന്മാരായ പ്രദീപ്, സുരേഷ് ഹരിപ്പാട്, രാജീവ് മേനോൻ, ടി.ആർ. ഉള്ളന്നൂർ, വിഷ്ണു, ശ്രീഹരി ശ്യാം എന്നിവരും ഗായികമാരായ ബബിത ശ്യാം, ഡ്രീംഷാ ബ്ലസൻ, ഷോണാ രാജേഷ് എന്നിവരും പങ്കെടുത്തു. ജാതിക്കും മതത്തിനും അതീതമായ പ്രവാചകനായിരുന്നു ശ്രീനാരായണ ഗുരുവെന്നും അത് സ്വജീവിതത്തിൽ പകർത്താൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും സ്വാമി പറഞ്ഞു.
യജ്ഞം വിജയമാക്കിയ ഒമാനിലെ ശ്രീനാരായണീയരോടും അതിലേക്ക് യത്നിച്ച എല്ലാ ശാഖാ ഭാരവാഹികളോടും എക്സിക്യൂട്ടീവ് അംഗങ്ങളോടും എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.