മസ്കത്ത്: ആടുജീവീതം സിനിമ ഒമാനിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതായിരുന്നെങ്കിലും അത് നടക്കാതെപോയത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം മൂലമാണെന്ന് സംവിധായകൻ ബ്ലസി. മസ്കത്തിലെ ഒമാൻ ഫിലിം സൊസെറ്റിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രദർശനത്തിന് അനുമതി ഇല്ലാതാക്കാനും ഇക്കൂട്ടർ ശ്രമിച്ചു. സിനിമക്ക് ആധാരമായ പുസ്തകം നിരോധിച്ചതാണെന്ന് പറഞ്ഞായിരുന്നു പ്രചാരണം. നിലവിൽ സൗദിയിലും കുവൈത്തിലും ഒഴിച്ച് ജി.സി.സിയിൽ എല്ലായിടത്തും പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെയും ഉടൻ സിനിമ റിലീസ് ചെയ്യും.സിനിമയെ ഓസ്കാറുമായി ചേർത്തുവെച്ച് പറയുന്നത് കേൾക്കുമ്പോൾ സന്തോഷം നൽകുന്നതാണ്. എന്നാൽ, അതിലേക്കുള്ള പാതക്ക് സാമ്പത്തിക ചിലവ് ഏറെയുള്ളതാണെന്ന് ബ്ലസി പറഞ്ഞു. ചിത്രത്തിന് ഓസ്കാർ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. ഓസ്കാർ ലഭിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും ഓസ്കാർ ലഭിക്കുന്ന കാര്യം അതിനെ അതിന്‍റെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ത്വാലിബ് ബലൂഷി പറഞ്ഞു.
സിനിമയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഏറെ ആലോചിച്ചിരുന്നത് പ്രധാന ലോക്കേഷനായ മരുഭൂമിയെയും അർബാബിന്‍റ വേഷം ചെയ്യുന്ന ആളെയും കുറിച്ചായിരുന്നു. മരുഭൂമിയിൽ ഷൂട്ടിങ്ങ് അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതിന് അപ്പുറത്താണ്. ഇന്ന് കണ്ട മരൂഭൂമിയായിരിക്കില്ല നാളെ വരുമ്പോഴുണ്ടാകുക. കാറ്റടിച്ച് അതിന്‍റെ കോലവും രൂപവുമെല്ലാം മാറിയിട്ടുണ്ടാകും.അർബാബിന്‍റ വേഷം ചെയ്ത ഒമാനി കലാകാരൻ ഡോ. ത്വാലിബ് അൽബലൂഷി മികച്ച അഭിനമയമാണ് കാഴ്ചവെച്ചിട്ടുള്ളത്. മലയാളെ സിനിമയിലെ തിലകനെപോലെയാണ് അദ്ദേഹം. നോവലിലെ നജീബും സിനിമയിലെ നജീബും രണ്ടും വ്യത്യാസമുണ്ട്. മൂലക്കഥ അടിസ്ഥാനമാക്കി ഞാൻരൂപപ്പെടുത്തിയാതാണ് സിനിമയിലെ നജീബ്. അതുകൊണ്ട് മറ്റു വിവാദങ്ങളിലേക്ക് പോകാൻ താൽപര്യമിലെന്നും ബ്ലസി പറഞ്ഞു.
അർബാബിന്‍റെ വേഷം ചെയ്ത ഒമാനി കലാകാരൻ ത്വലിബ് അൽബലൂഷി, ഹക്കീമായി അഭിനയിച്ച ഗോകുൽ, ഗായകൻ ജിതിൻരാജ്, ഒമാനി ഗായകൻ ജാഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.