മസ്കത്ത്: ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്റെ പ്രഥമ കിരീടത്തിൽ മുത്തമിട്ട് ജി.എഫ്.സി അൽ അൻസാരി ക്ലബ്. ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആയിരക്കണക്കിന് കാണികൾക്കുമുന്നിൽ നടന്ന കലാശക്കളിയിൽ സ്മാഷേഴ്സ് എഫ്.സിയെ എതിരിലാത്ത രണ്ട് ഗോളിന് തകർത്താണ് മസ്കത്തിന്റെ സെവൻസ് ഫുട്ബാൾ കിരീടം ജി.എഫ്.സി അൽ അൻസാരി ക്ലബ് സ്വന്തമാക്കിയത്. അഷ്ഫലിന്റെ ബൂട്ടിൽനിന്നായിരുന്നു വിജയ ഗോളുകൾ പിറന്നത്.
ടൂർണമെന്റിലെ രണ്ടാം സ്ഥാനം സ്മാഷേഴ്സ് എഫ്.സിയും മൂന്നാം സ്ഥാനം ടോപ്ടെൻ ബർക്കയും സ്വന്തമാക്കി. കലാശക്കളിയുടെ ആദ്യപകുതിയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഇരുടീമുകളും മുന്നേറിയത്. എതിർ ഗോൾമുഖം ലക്ഷ്യമാക്കി നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
എന്നാൽ, രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയിറങ്ങിയ അൽ അൻസാരിയുടെ നീക്കങ്ങൾ ലക്ഷ്യം കാണുകയായിരുന്നു. ടൂർണമെന്റിൽ ജേതാക്കളായ ജി.എഫ്.സി അൽ അൻസാരി ക്ലബിനുള്ള വിന്നേഴ്സ് ട്രോഫി ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫ് റീട്ടെയിൽ ബിസിനസ് നിഖിൽ ബഷീർ, 600 റിയലിന്റെ കാഷ് പ്രൈസ് ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസൻ, മെഡലുകൾ ലുലു എക്സ്ചേഞ്ച് കോറിഡോർ മാനേജർ അബ്ദുൽനാസർ എന്നിവർ ചേർന്ന് സമ്മാനിച്ചു. സ്മാഷേഴ്സ് എഫ്സിക്കുള്ള റണ്ണേഴ്സ് ട്രോഫി അൽഹാജിസ് പെർഫ്യൂംസ് മാനേജിങ് ഡയറക്ടർ സാഹിൽ മൊയ്തുവും 300 റിയാലിന്റെ കാഷ് പ്രൈസ് ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീനും മെഡലുകൾ റുബുഹ അൽഹം മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദും വിതരണം ചെയ്തു. സെക്കൻഡ് റണ്ണറപ്പിനുള്ള ട്രോഫി ബദ്ർ അൽസമ ഹോസ്പിറ്റൽസ് സി.ഇ.ഒ സമീറും മെഡലുകൾ റൂവിഗോൾഡൻ തുലിപ്പ് ഡയറക്ടർ ഓപറേഷൻസ് കെ.വി. ഉമ്മർ എന്നിവർ സമ്മാനിച്ചു. ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി ടോപ്ടെൻ ബർക്കയുടെ വിഷ്ണുവിനെയും ഗോൾകീപ്പറായി സ്മാഷേഴ്സ് എഫ്.സിയുടെ അജുവിനെയും തെരഞ്ഞെടുത്തു.
ജി.എഫ്.സി അൽ അൻസാരിയുടെ അഷ്ഫലാണ് ടോപ് സ്കോറർ. മൂന്നുപേർക്കും ഗൾഫ് മാധ്യമം നൽകിയ 50 റിയാലിന്റെ കാഷ് പ്രൈസും ഫ്രണ്ടി മൊബൈൽ നൽകിയ ടി.വിയും സമ്മാനിച്ചു. ഇവർക്കുള്ള സമ്മാനങ്ങൾ ആർ.എഫ്.സി ചെയർമാൻ റഫീഖ് മലയിൽ, ഇന്റലിജന്റ് ഇവന്റ് മാനേജിങ് ഡയറക്ടർ ജോയ്സൺ, ഫ്രണ്ടി മൊബൈൽ പ്രതിനിധി ഹമൂദ് അബ്ദുല്ല അൽ സുംമ്രി, ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസൻ, സോക്കർ കാർണിവൽ കമ്മിറ്റി കൺവീനർ അർഷാദ്, പെരിങ്ങാല എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.