മസ്കത്തിൽ ഒമാൻ-ഇറാൻ വിദേശകാര്യമന്ത്രിമാർ നടത്തിയ സംയുക്ത വാർത്തസമ്മേളനം
മസ്കത്ത്: ഗസ്സയിലെ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുല്ലഹിയാൻ. മസ്കത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
തുടർച്ചയായ ഏഴാം മാസവും ഗസ്സയിലെ ജനങ്ങൾ സയണിസ്റ്റ് അധിനിവേശത്തിന്റെ കൈകളാൽ ഉന്മൂലനത്തിന് വിധേയരായി കൊണ്ടിരിക്കുകയാണ്. ഡമസ്കസിലെ കോൺസുലേറ്റ് ആക്രമണത്തിനുശേഷം ഞങ്ങൾ വൈറ്റ് ഹൗസിന് സന്ദേശം അയച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയെ പിന്തുണക്കാൻ യമൻ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയാണ്.
പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതാം ബിൻ താരിഖ് വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഗസ്സയിലേക്ക് മാനുഷിക സഹായം ലഭ്യമാക്കുകയും വേണമെന്ന് ഇരു മന്ത്രിമാരും ആവശ്യപ്പെട്ടു. മേഖലയിലെ പ്രശ്നങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ സുൽത്താനേറ്റ് ഇറാനോട് അഭ്യർഥിച്ചതായി സയ്യിദ് ബദർ പറഞ്ഞു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ സഹോദരങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ചേർന്ന് പ്രവർത്തിക്കും. ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണ്. കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം.
നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും എല്ലാ വൈരുധ്യങ്ങളും പരിഹരിക്കേണ്ടതിന്റെ ആവശ്യകതകൾ ഊന്നിപ്പറയുകയാണെന്നും സംഘർഷങ്ങൾ വ്യാപിക്കാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും സയ്യിദ് ബദർ പറഞ്ഞു.
ഒമാനും ഇറാനും തമ്മിലുള്ള വ്യാപാര വിനിമയം ഉൾപ്പെടെ വിവിധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഒമാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നും അമിറാബ്ദുല്ലഹിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.