ഏറെ വ്യത്യസ്തം, ഈ ശനിയാഴ്ചക്കൂട്ടം

അല്‍ഗൂബ്ര: തിരക്കുകള്‍ക്കിടയില്‍ പ്രവാസിക്ക് അന്യമാകുന്ന ഒന്നാകുന്ന സാമൂഹിക ബന്ധങ്ങളുടെ ഊഷ്മളത. ഫ്ളാറ്റിന്‍െറ നാലു ചുവരുകള്‍ക്കിടയില്‍ പ്രവാസി കുടുംബങ്ങള്‍ തളക്കപ്പെടുമ്പോള്‍ ഏറ്റവുമധികം നഷ്ടങ്ങള്‍ സംഭവിക്കുന്നവരാണ് കുട്ടികള്‍. ബാല്യ, കൗമാരങ്ങളുടെ സന്തോഷം പലപ്പോഴും അവര്‍ക്ക് നഷ്ടമാകുന്നു. ഈ നഷ്ടം എങ്ങനെ നികത്താമെന്നതിനെക്കുറിച്ച ചിന്തയാണ് അല്‍ഗൂബ്രയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി മൂസയെ  സമാന ചിന്തക്കാരായ രക്ഷിതാക്കളുടെ കൂട്ടായ്മയുണ്ടാക്കുന്നതിലേക്ക് കൊണ്ടത്തെിച്ചത്. ഇന്ന് അല്‍ഗൂബ്ര ബീച്ച് പാര്‍ക്കില്‍ ഒത്തുചേരുന്ന ഈ ശനിയാഴ്ചക്കൂട്ടത്തില്‍ 36 കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്. ഇതില്‍ 10 മുതല്‍ 15 വരെ കുടുംബങ്ങളാണ് സജീവമായുള്ളത്.  കളിയും ചിരിയും കാര്യവുമായി ഈ കുടുംബങ്ങളിലെ രക്ഷാകര്‍ത്താക്കളും കുട്ടികളും തങ്ങളുടെ വാരാന്ത്യം ഉല്ലാസപ്രദമാക്കുന്നു.
ബോറടിക്കുന്നുവെന്ന തന്‍െറ രണ്ട് കുട്ടികളുടെ നിരന്തര പരാതിയില്‍നിന്നാണ് കൂട്ടായ്മയെക്കുറിച്ച ചിന്തക്ക് തിരിതെളിച്ചതെന്ന് മൂസാക്ക പറയുന്നു. കുട്ടികളുടെ ഇഷ്ടങ്ങള്‍ക്കാണ് ശനിയാഴ്ചക്കൂട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. പ്രായഭേദമന്യേ പലഗ്രൂപ്പുകളായി തിരിഞ്ഞ് അവര്‍തന്നെ കളികളില്‍ ഏര്‍പ്പെടുന്നു. വീട്ടമ്മമാര്‍ ഒരുമിച്ചിരുന്ന് പഴയ നാടന്‍കളികളില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികള്‍ തങ്ങള്‍ക്കിഷ്ടമുള്ള കളികളില്‍ മുഴുകുന്നു. കുട്ടികള്‍ക്ക് ഒപ്പം ആവേശത്തോടെ കളിക്കാനിറങ്ങാന്‍ പിതാക്കന്മാരും മടി കാണിക്കാറില്ല. മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഫുട്ബാള്‍ കളിയില്‍ പ്രിയം കാണിക്കുമ്പോള്‍ ചട്ടിപ്പന്തു പോലുള്ള നാടന്‍കളികളോടാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം. ചെറിയ കുട്ടികളാകട്ടെ മണലില്‍ വീടുകളും മറ്റും നിര്‍മിക്കുന്ന കളികളില്‍ മുഴുകുകയും ചെയ്യുന്നു. രണ്ടുമാസം മുമ്പ് തുടക്കമിട്ട കൂട്ടായ്മയില്‍ ഓരോ ആഴ്ചയിലും പുതിയ അംഗങ്ങള്‍ കൂടിച്ചേരുന്നുമുണ്ട്. വാരാന്ത്യ അവധി ലഭിക്കാത്ത ജോലിക്കാര്‍ കുട്ടികളെ ഒറ്റക്ക് വിടുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാകേണ്ടതെന്നാണ് മൂസാക്കയുടെ പക്ഷം. തങ്ങളുടെ പെണ്‍മക്കളോട് സംസാരിക്കുകയും ആണ്‍മക്കളോടൊപ്പം കളിക്കുകയും വേണം. മാതാപിതാക്കളില്‍ അടുത്ത കൂട്ടുകാരെ കണ്ടത്തൊന്‍ കഴിഞ്ഞാല്‍ കുട്ടികളെ മോശം സൗഹൃദവലയങ്ങളില്‍ ചെന്ന് പെടാതെ സംരക്ഷിക്കാന്‍ കഴിയുമെന്നും മൂസാക്ക പറഞ്ഞു. ശനിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടിന് പാര്‍ക്കില്‍ എത്തുന്നവര്‍ സന്ധ്യയോടെയാണ് പിരിഞ്ഞുപോകുന്നത്. പാകംചെയ്ത് കൊണ്ടുവരുന്ന ഭക്ഷണം പരസ്പരം പങ്കുവെച്ച് കഴിച്ചശേഷമാണ് മടക്കം. ശൈശവ ദിശയിലുള്ള കൂട്ടായ്മ അതിന്‍െറ ബാലാരിഷ്ടതകള്‍ മറികടന്ന് വരുന്നതേയുള്ളൂ. ഈ ഒരുമിച്ച് കൂടലിന് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഗെയിം സെറ്റുകളോ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളോ കുട്ടികള്‍ കൊണ്ടുവരരുത് എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ബീച്ചില്‍ കുളിക്കാനും പാടില്ല. എന്തിനും ഏതിനും വാട്സ്ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന ഇക്കാലത്ത് വേറിട്ട ഒരു ഗ്രൂപ്പാവുകയാണ് ഈ ശനിയാഴ്ച കൂട്ടം.

Tags:    
News Summary - friends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.