ഇന്‍ഫിനിറ്റി എല്‍.എല്‍.സി മാനേജിങ് ഡയറക്ടര്‍ ഷൈജു ചാത്തഞ്ചേരി വാർത്താസമ്മേളനത്തിൽ
മസ്‌കത്ത്: ഒമാനും- യു എ ഇക്കും ഇടയില്‍ നടപ്പാക്കിയ താല്‍ക്കാലിക ഗ്രീന്‍ കോറിഡോര്‍ കസ്റ്റംസ് സൗകര്യം ഒമാനെ മേഖലയിലെ പ്രധാന ട്രാന്‍സിറ്റ്, റീഎക്‌സ്‌പോര്‍ട്ട് കേന്ദ്രമാക്കി. ദുബൈയില്‍ നിന്ന് ഒമാനിലെ തുറമുഖങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും തിരിച്ചുവിടുന്ന ചരക്കുകള്‍ക്ക് വേഗത്തില്‍ കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കുകയാണ് ഗ്രീന്‍ കോറിഡോർ പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതിയുടെ ഭാഗമായി, ആദ്യം ജെബല്‍ അലി തുറമുഖത്തേക്ക് എത്തേണ്ടിയിരുന്ന ചരക്കുകണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം ഒമാനിലെ തുറമുഖങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. കൂടാതെ, ഒമാനിലെയും ദുബൈയിലെയും വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ബോണ്ടഡ് റോഡ് ഫീഡര്‍ സര്‍വീസും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഒമാനിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന ചരക്കുകള്‍ ദുബായിലേക്കും, ദുബൈയില്‍ എത്തുന്ന ചരക്കുകള്‍ ഒമാനിലേക്കും അതിവേഗ കസ്റ്റംസ് നടപടികളോടെ റോഡ് മാര്‍ഗം കൈമാറാന്‍ സാധിക്കും.
2017ല്‍ ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഫിനിറ്റി എല്‍.എല്‍.സി, 2023ല്‍ ഒമാനിലും സേവനം വ്യാപിപ്പിച്ചതായും അതിനുശേഷം ഹത്ത അതിര്‍ത്തിയിലും അല്‍ വജാജ ബോര്‍ഡര്‍ ക്രോസിംഗിലും കസ്റ്റംസ് ക്ലിയറന്‍സും രേഖാപരമായ നടപടികളും വേഗത്തിലാക്കുന്നതില്‍ കമ്പനി നിര്‍ണായക പങ്കുവഹിച്ചുവരുന്നതായും മാനേജിങ് ഡയറക്ടര്‍ ഷൈജു ചാത്തഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍, ഒമാന്‍- യു എ ഇ അതിര്‍ത്തി വഴി പ്രതിദിനം ഏകദേശം 60 ട്രക്കുകളുടെ കസ്റ്റംസ് ക്ലിയറന്‍സ് ഇന്‍ഫിനിറ്റി കൈകാര്യം ചെയ്യുന്നു. കൂടാതെ, ദുബൈയില്‍ നിന്ന് സുഹാര്‍ തുറമുഖത്തേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും ദിവസേന ഏകദേശം 15 ട്രക്കുകള്‍ ചരക്കുമായി സര്‍വീസ് നടത്തുന്നുണ്ട്. 10 അംഗ വിദഗ്ധ സംഘമാണ് 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാധാരണയായി കസ്റ്റംസ് ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം വരെ എടുക്കുമെങ്കിലും ഞങ്ങളുടെ പരിചയസമ്പത്തും പ്രത്യേക പിന്തുണയും ഉപയോഗിച്ച് അത് ഏകദേശം ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുവെന്നും ഷൈജു വ്യക്തമാക്കി.മസ്‌കത്ത് ഒറിജിന്‍ എല്‍ എല്‍ സി പ്രതിനിധി സുഹൈല്‍ അഹമ്മദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.