മസ്കത്ത്: ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാം ഘട്ട ചർച്ച ഞായറാഴ്ച മസ്കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഖ്ച്ചിയും അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വീക്കോഫാും പങ്കെടുക്കും.
ചർച്ചകൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ കൂടിയാലോചനകളും അവലോകനങ്ങളും ആവശ്യമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയയോട് അരഖ്ചി പറഞ്ഞു. ഉയർത്തുന്ന വിഷയങ്ങൾ പരിശോധിക്കാൻ പ്രതിനിധി സംഘങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്. എന്നാൽ പ്രധാനം നമ്മൾ മുന്നോട്ടുള്ള പാതയിലാണെന്നും ക്രമേണ വിശദാംശങ്ങളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആണവായുധം വേണ്ടെന്ന് പ്രസ്താവിച്ചതായും ഈ വിഷയത്തിൽ അമേരിക്ക ‘അവരുടെ വാക്ക് അനുസരിക്കുമെന്നും’ ബ്രൈറ്റ്ബാർട്ട് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിറ്റ്കോഫും പറഞ്ഞു.
നാലാം ഘട്ട ചർച്ച മേയ് മൂന്നിന് റോമിൽ നടക്കേണ്ടതായിരുന്നു. എന്നാൽ, ലോജിസ്റ്റിക്കൽ കാരണങ്ങളാൽ മാറ്റിവെക്കുകയും പിന്നീടത് മസ്കത്തിൽ മസ്കത്തിൽ നടത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇറാനും യു.എസും തമ്മിലുള്ള മൂന്നു റൗണ്ട് ചർച്ചകൾക്കും ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി മധ്യസ്ഥത വഹിച്ചിരുന്നു. മസ്കത്തിൽ ചേർന്ന മൂന്നാം ഘട്ട ചർച്ചയിൽ പ്രധാന തത്വങ്ങൾ, ലക്ഷ്യങ്ങൾ, സാങ്കേതിക ആശങ്കകൾ എന്നിവയെല്ലാം അഭിസംബോധന ചെയ്യുകയുണ്ടായി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും യു. എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോ ആയിരുന്നു ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്.ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നടന്നുവെന്നാണ് റോയിട്ടേഴ്സ് പോലുള്ള വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാങ്കേതിക ചർച്ചകൾക്ക് യു.എസിന്റെ ഭാഗത്തുനിന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നയ ആസൂത്രണ തലവനായി സേവനമനുഷ്ഠിക്കുന്ന മൈക്കൽ ആന്റണും ഇറാന്റെ ഭാഗത്ത്നിന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരായ കാസെം ഗരിബാബാദിയും മജിദ് തഖ്ത് റവഞ്ചിയും നേതൃത്വം നൽകി.
ഇറ്റലിയുടെ തലസ്ഥാനമായ റോമിലായിരുന്നു രണ്ടാം ഘട്ട ചർച്ച നടന്നിരുന്നത്. വ്യത്യസ്ത മുറികളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറുകയായിരുന്നു. ഈ ചർച്ചകളെ ‘സൃഷ്ടിപരം’ എന്നും ‘വളരെ നല്ല പുരോഗതി’ കൈവരിക്കുന്നുവെന്നുമാണ് ഇരു കക്ഷികളും വിശേഷിപ്പിച്ചിട്ടുള്ളത്.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ആദ്യ ഘട്ട ചർച്ചയും മസ്കത്തിലായിരുന്നു നടന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും മേഖലയിൽ ഉരുണ്ടുകൂടുന്ന യുദ്ധ അന്തരീക്ഷം ഒഴിവായി സമാധാനം നിലനിൽക്കുമെന്നാണ് മേഖലയിലെ രാജ്യങ്ങൾ പ്രത്യാശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ലോകത്തിലെ സർവ്വ രാജ്യങ്ങളെയും ബാധിക്കുമെന്നും ചിലപ്പോൾ അത് ലോക മഹായുദ്ധമായി മാറാമെന്നും ചരക്ക് നീക്കം അടക്കമുള്ളവ നിലക്കുന്നത് ലോകത്ത് വൻ പ്രതിസന്ധി ഉയർന്ന് വരുമെന്നുമാണ് നിരീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.