ഇന്ദ്രജിത്ത് ജഗജിത്ത്
മസ്കത്ത്: സിനിമ ലോകത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളി വിദ്യാർഥിയായ ഇന്ദ്രജിത്ത് ജഗജിത്ത്. ഒമാനലെ ഗൾഫ് കോളജിൽ ബികോം വിദ്യാർഥിയായ ഇന്ദ്രജിത്ത് വേഷമിട്ട തമിഴ് സിനിമയായ ‘ആഴി’ വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. തൃശൂർ ആറാട്ടുപുഴ സ്വദേശിയും ഒമാനിൽ ബിസിനസുകാരനുമായ ജഗജിത്ത് പ്രഭാകരന്റെയും സുമന ജഗജിത്തിന്റെയും മകനായ ഇന്ദ്രജിത്ത് ജഗജിത്ത് ഇതിനകം പത്തോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു.
വാദി കബീർ ഇന്ത്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അവിചാരിതമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. മാധവ് രാംദാസ് സംവിധാനം ചെയ്ത് ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തിയ ‘ഇളയ രാജ’യിലാണ് ആദ്യം വേഷമിടുന്നത്. ഓഡിഷനിലൂടെയായിരുന്നു അവസരമൊരുങ്ങിയത്. പിന്നീട് ചെറുതും വലുതുമായി പത്തോളം ചിത്രങ്ങളുടെ ഭാഗമായി. ശ്രീനാഥ് ഭാസി നായകനായ പൊങ്കാല’ എന്ന ചിത്രത്തിൽ പ്രതിനായകവേഷം ലഭിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമയായ ‘ആഴി’യിലും ശ്രദ്ധേയവേഷമാണുള്ളത്. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ ശരത്കുമാറാണ് നായകവേഷത്തിലെത്തുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായും ജാസി ഗിഫ്റ്റ് സംഗീത സംവിധായകനായും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
രജിത്തിന്റെ സംവിധാനത്തിൽ മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ‘അഴകിയ ലൈല’, ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നിവയിലും ഇന്ദ്രജിത്തിന് നല്ല വേഷങ്ങളാണുള്ളത്. വൈകാതെ ഇവയുടെ ഷൂട്ടിങ് ആരംഭിക്കും.
ഗൾഫിനെയും കേരളത്തെയും ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് കോമഡി എന്റടൈനർ ചിത്രത്തിൽ നായകവേഷത്തിലേക്കും ഇന്ദ്രജിത്തിനെ കാസ്റ്റ്ചെയ്തിട്ടുണ്ട്. നല്ലവേഷങ്ങളിൽ അഭിനയം സീരിയസായി തുടരമെന്നാണ് ആഗ്രഹമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.