മസ്കത്ത്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഷോപ്പിങ് സെന്ററുകളോടും റീട്ടെയിൽ സ്റ്റോറുകളോടും ആവശ്യപ്പെട്ടു. പല വാണിജ്യസ്ഥാപനങ്ങളും കാശ് ഈടാക്കിയും മറ്റുമാണ് ഇത്തരം ബാഗുകൾ നൽകുന്നത്. എന്നാൽ, സൗജന്യ ബാഗ് എന്ന ഓപ്ഷൻ അടിസ്ഥാന സേവനത്തിന്റെ ഭാഗമായതിനാൽ അത് നീക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പുനൽകുന്ന മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും പറഞ്ഞു.
ഉചിതമായ ഗുണനിലവാരമുള്ള സാധന-സേവന വിതരണം ഉറപ്പാക്കുന്നതിൽ അധികാരികളുടെ പങ്കിനെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കാനുള്ള ദേശീയ തീരുമാനത്തിന്റെ മൂന്നാം ഘട്ടം രാജ്യത്ത് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഭക്ഷണശാലകൾ, പച്ചക്കറികൾ, പഴങ്ങൾ, പാക്കേജിങ് എന്നിവ വിൽക്കുന്ന സ്റ്റോറുകൾ, സമ്മാന കടകൾ, ബ്രെഡ്, പേസ്ട്രികൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന ബേക്കറികടകൾ, മിഠായി ഫാക്ടറികൾ, കടകൾ എന്നിവയിലാണ് ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വന്നത്. ഇവിടങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികൾക്കുപകരം തുണി ബാഗുകൾ, പേപ്പർ ബാഗുകൾ പോലുള്ള പരിസ്ഥിതിസൗഹൃദ ബദലുകളിലേക്ക് മാറണം. മൂന്നാംഘട്ട നിരോധനത്തിന് മുന്നോടിയായി മസ്കത്തിൽ പരിസ്ഥിതി അതോറിറ്റി ബോധവത്കരണ കാമ്പയിൻ നടത്തിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യം കുറക്കുകയും പരിസ്ഥിതിസംരക്ഷണവുമാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തെ പിന്തുണക്കാൻ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമുള്ളവ ഉപയോഗിച്ചുതുടങ്ങാൻ താമസക്കാരോടും ബിസിനസ് ഉടമകളോടും പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കൽ ലക്ഷ്യമിട്ടാണ് പ്രവർത്തനം. ഇതിന്റെ ഭാഗമായാണ് മൂന്നാംഘട്ട നിരോധനം വരുന്നത്. പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനം ആരോഗ്യസ്ഥാപനങ്ങളിൽ 2024 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിട്ടുള്ളത്.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈ വർഷം ജനുവരി ഒന്ന് മുതൽ തുണിത്തരങ്ങൾ, ടെക്സ്റ്റൈൽസ് വസ്ത്രങ്ങൾ, ഇവയുടെ മറ്റ് സ്റ്റോറുകൾ, തയ്യൽകടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന-അറ്റകുറ്റപ്പണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വന്നിട്ടുണ്ട്.
നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽവരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടിയായി ചുമത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള പരിസ്ഥിതി അതോറിറ്റിയുടെ തീരുമാനം.
50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷമുള്ള ഇവയുടെ ഉപയോഗത്തിന് പിഴ ചുമത്തും.
നടപ്പാക്കൽ ഉറപ്പുവരുത്താൻ വരുംദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തും. നാലാംഘട്ട നിരോധനം അടുത്തവർഷം ജനുവരി ഒന്ന് മുതൽ നിലവിൽ വരും.
കെട്ടിട നിർമാണ സാമഗ്രികളുടെ സ്റ്റോറുകൾ, പാത്ര കടകൾ, തീറ്റ, ധാന്യങ്ങൾ, കാർഷിക വസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ വിൽപനയുള്ള സ്ഥാപനങ്ങൾ, ഐസ്ക്രീം, ചോളം, മധുരപലഹാരങ്ങൾ, പരിപ്പ് എന്നിവയുടെ വിൽപന, ജ്യൂസുകളുടെ വൽപന, മിഷ്കാക്കിന്റെ വിൽപന, മില്ലുകൾ, തേൻ, ഈത്തപ്പഴം വിൽപന, വാട്ടർ ഫിൽട്ടറുകൾ വിൽക്കുന്നതും നന്നാക്കുന്നതും, വാട്ടർ പമ്പുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, കാർ പമ്പുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ആധുനിക ജലസേചന സംവിധാനങ്ങൾ വിൽക്കുന്ന സ്റ്റോറുകൾ, പക്ഷികൾ, മത്സ്യം, വളർത്തുമൃഗങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, അനുബന്ധ ഭക്ഷണങ്ങൾ, നഴ്സറികളും കാർഷിക സാധനങ്ങളുടെ വിൽപന തുടങ്ങിവയിലാണ് ഈ ഘട്ടത്തിലെ നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.