മസ്കത്ത്: ‘ദുകം-2’ റോക്കറ്റ് വിക്ഷേപണം നടക്കുന്നതിനാൽ ദുകം തീരത്ത് സുരക്ഷ മുന്നറിയിപ്പ് അധികൃതർ നൽകി. നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇത്തലാഖ് കമ്പനിയുമായി സഹകരിച്ച് ശനിയാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ആറിനും ഇടയിൽ റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി, എല്ലാ മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും പ്രസ്തുത സമയപരിധിക്കുള്ളിൽ കപ്പൽ യാത്രയോ നൽകിയിരിക്കുന്ന കോഓഡിനേറ്റുകൾ വ്യക്തമാക്കിയ പ്രദേശത്തേക്ക് പ്രവേശിക്കുകയോ കപ്പൽ കയറുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചു.
പ്രതികൂല സാഹചര്യത്തെ തുടർന്ന് ജൂലൈ 5-6 തീയതികളിൽ നടത്താനിരുന്ന വിക്ഷേപണം മാറ്റിവെച്ചിരുന്നു.
ഒമാനിലെ ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിക്ഷേപണമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഇത്തലാഖ് സ്പേസ്പോർട്ട് അറിയിച്ചിരുന്നു. ഇതിൽ ആദ്യത്തെ റോക്കറ്റായ ‘യുനിറ്റി ഒന്ന്’ ഏപ്രിൽ അവസാനത്തോടെ വിക്ഷേപിക്കാനിരുന്നെങ്കിലും പ്രതികൂലകാലാവസ്ഥയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
‘ദുകം-2’ ജൂണിൽ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോൾ യാഥാർഥ്യമാകാൻപോകുന്നത്. ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോർട്ട് സ്വന്തമാക്കിയത്. അന്ന് സമുദ്രനിരപ്പിൽനിന്ന് 140 കിലോമീറ്റർ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയർന്നത്.
2027 ഓടെ പൂർണ തോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തേടെ ഇത്തലാക്കിന്റെ ‘ജെനസിസ് പ്രോഗ്രാ’മിലൂടെ ലക്ഷ്യമിടുന്നത്.
ഉപഭ്രമണപഥത്തിലെയും പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് സ്പേസ്പോർട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
കുവൈത്ത് സ്പേസ് റോക്കറ്റ്സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള വളർന്നുവരുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് ഒരു പരീക്ഷണ കേന്ദ്രം നൽകുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒമാന്റെ തന്ത്രപരമായ നിക്ഷേപം, ബഹിരാകാശ ശേഷി വികസിപ്പിക്കുന്നതിനുള്ള വിശാലമായ പ്രാദേശിക ശ്രമങ്ങളുമായി യോജിക്കുന്നതാണ്.
സൗദി അറേബ്യ ഉയർന്ന ഉയരത്തിലുള്ള ബഹിരാകാശ ടൂറിസം പര്യവേക്ഷണം ചെയ്യുകയും യു.എ.ഇ തിരശ്ചീന വിക്ഷേപണ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ, ആഗോള ബഹിരാകാശ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) മാനദണ്ഡങ്ങൾ പാലിക്കുന്ന ലംബ റോക്കറ്റ് വിക്ഷേപണങ്ങൾക്കുള്ള കേന്ദ്രമായി ഒമാൻ സ്വയം സ്ഥാനം പിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.