പ്രതീകാത്മക ചിത്രം

ഒമാനിൽ നാളെ മുതൽ ഡിജിറ്റൽ ഇക്കോണമി സർവേ

മസ്‌കത്ത്: ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായുള്ള ‘ഡിജിറ്റൽ ഇക്കണോമി സർവേ 2025’ ന് ഞായറാഴ്ച തുടക്കമാകും. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) ആണ് സർവേ സംഘടിപ്പിക്കുന്നത്. ഈ വർഷം ആഗസ്റ്റ് പകുതി വരെ സർവേ നടപടികൾ നീളും. വിവരസാങ്കേതിക-വാർത്താവിനിമയ രംഗത്തെ സ്ഥാപനങ്ങൾ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ, ഡിജിറ്റൽ ഇന്റർമീഡിയേഷൻ പ്ലാറ്റ്‌ഫോമുകൾ എന്നിവക്ക് പുറമെ, രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത സ്ഥാപനങ്ങളും സർവേയുടെ ഭാഗമാകും.

ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ മേഖലയുടെ സ്വാധീനം അളക്കുന്നതിനും അത് കൃത്യമായി നിരീക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സർവേയെന്ന്  നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നാഷണൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് ബിൻ ഖമീസ് ബിൻ മുഹമ്മദ് അൽ സുനൈദി പറഞ്ഞു. ഡിജിറ്റൽ പരിവർത്തന പദ്ധതികൾക്കും സാമ്പത്തിക നയരൂപീകരണത്തിനും ആവശ്യമായ കൃത്യമായ വിവരങ്ങൾ നൽകാൻ ഈ സർവേ ഫലങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മൂന്ന് തരം വിശകലനങ്ങളിലൂടെ 2025-ലെ ജി.ഡി.പിയിലേക്ക് ഈ മേഖലയുടെ സംഭാവന എത്രയെന്ന് ഇതുവഴി കണക്കാക്കും. പ്രത്യേക ലിങ്ക് വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തുക. സർവേയുമായി സഹകരിക്കാൻ എല്ലാ സ്ഥാപനങ്ങളോടും നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അഭ്യർഥിച്ചു.

Tags:    
News Summary - Digital economy survey to begin in Oman tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.