പ്രതീകാത്മക ചിത്രം
മസ്‌കത്ത്: ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായുള്ള ‘ഡിജിറ്റൽ ഇക്കണോമി സർവേ 2025’ ന് ഞായറാഴ്ച തുടക്കമാകും. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) ആണ് സർവേ സംഘടിപ്പിക്കുന്നത്. ഈ വർഷം ആഗസ്റ്റ് പകുതി വരെ സർവേ നടപടികൾ നീളും. വിവരസാങ്കേതിക-വാർത്താവിനിമയ രംഗത്തെ സ്ഥാപനങ്ങൾ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ, ഡിജിറ്റൽ ഇന്റർമീഡിയേഷൻ പ്ലാറ്റ്‌ഫോമുകൾ എന്നിവക്ക് പുറമെ, രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത സ്ഥാപനങ്ങളും സർവേയുടെ ഭാഗമാകും.
ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ മേഖലയുടെ സ്വാധീനം അളക്കുന്നതിനും അത് കൃത്യമായി നിരീക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സർവേയെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നാഷണൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് ബിൻ ഖമീസ് ബിൻ മുഹമ്മദ് അൽ സുനൈദി പറഞ്ഞു. ഡിജിറ്റൽ പരിവർത്തന പദ്ധതികൾക്കും സാമ്പത്തിക നയരൂപീകരണത്തിനും ആവശ്യമായ കൃത്യമായ വിവരങ്ങൾ നൽകാൻ ഈ സർവേ ഫലങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മൂന്ന് തരം വിശകലനങ്ങളിലൂടെ 2025-ലെ ജി.ഡി.പിയിലേക്ക് ഈ മേഖലയുടെ സംഭാവന എത്രയെന്ന് ഇതുവഴി കണക്കാക്കും. പ്രത്യേക ലിങ്ക് വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തുക. സർവേയുമായി സഹകരിക്കാൻ എല്ലാ സ്ഥാപനങ്ങളോടും നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.