മസ്കത്ത്/ന്യൂഡൽഹി: മസ്കത്തിൽ നടന്ന ദാരുണമായ റോഡപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ പ്രവാസി മൻജിത് സിങിന്റെ കുടുംബത്തിന് എട്ട് വർഷങ്ങൾക്ക് ശേഷം മരണാനന്തര നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങി.
മൻജിത് സിങിന്റെ മരണശേഷം മാതാവ് ഗുര്‍മീത് കൗർ വർഷങ്ങളോളം മരണാനന്തര നഷ്ടപരിഹാരത്തിനായി വിവിധ അധികാരികളെ സമീപിച്ചെങ്കിലും നഷ്ടപരിഹാരത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരമോ സഹായമോ ലഭിക്കാതായതിനെ തുടർന്ന് അവർ പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ച് സഹായം തേടുകയായിരുന്നു.
തുടർന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ പി.ആർ.ഒ സുധീർ തിരുനിലം, ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ജെസ്സി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യയിലെയും ഒമാനിലെയും ബന്ധപ്പെട്ട അധികൃതരുമായി നടന്ന നിരന്തര ഇടപെടലുകളിലൂടെ പരിഹാരമാവുകയായിരുന്നു.
ഇതിന്റെ ഫലമായി മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ നിന്ന് മൻജിത് സിങിന്റെ കുടുംബത്തിന് ഔദ്യോഗിക ഇ-മെയിൽ ലഭിക്കുകയും, 14,550 ഒമാനി റിയാൽ (ഏകദേശം 36 ലക്ഷം) ഇക്കഴിഞ്ഞ ജൂലൈ 29-ന് എംബസിയുടെ അക്കൗണ്ടിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി അറിയിക്കുകയും ചെയ്തു.
നിയമാവകാശ സർട്ടിഫിക്കറ്റും മറ്റ് ആവശ്യമായ രേഖകളും പരിശോധിച്ച ശേഷം ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് നിയമപരമായ അവകാശികൾക്ക് ഈ തുക വിതരണം ചെയ്യുമെന്ന് കുടുംബത്തെ എംബസി അറിയിച്ചതായി പ്രവാസി ലീഗൽ സെൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.