മസ്കത്ത്: സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കോൺഫറൻസും എക്സിബിഷനും ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഒമാനിൽനിന്നും വിദേശത്തുനിന്നുമായി 300ലധികം പേർ പങ്കെടുത്തു.സുൽത്താനേറ്റിൽ ഏറ്റവും ഉയർന്ന സുരക്ഷ കൈവരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഉയർത്തിക്കാട്ടുന്നതിനായിരുന്നു സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) എക്സിബിഷൻ നടത്തിയിരുന്നത്.ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ് യൂനിറ്റിന്റെ ചെയർമാൻ ഡോ. ഖമീസ് സെയ്ഫ് അൽ ജാബ്രിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
അന്താരാഷ്ട്ര സിവിൽ ഡിഫൻസ് ദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സി.ഡി.എ.എ ഡയറക്ടർ ജനറൽ കേണൽ അബ്ദുല്ല സാലിഹ് അൽ നജാഷി പറഞ്ഞു. ‘അപകടസാധ്യത വിലയിരുത്തുന്നതിൽ സാങ്കേതിക സംവിധാനങ്ങളുടെ പങ്ക്’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര സിവിൽ ഡിഫൻസ് ദിനത്തിന്റെ പ്രമേയം.
ആദ്യദിനം സുരക്ഷയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഏഴ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അപകടസാധ്യതകൾ കുറക്കുന്നതിൽ നിയമനിർമാണത്തിന്റെയും സാങ്കേതിക നിയന്ത്രണങ്ങളുടെയും പങ്ക്, അപകടസാധ്യത വിലയിരുത്തലിന്റെ സംയോജനം, റിസ്ക് മാനേജ്മെന്റിൽ കൃത്രിമബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു പേപ്പറുകൾ. അതോറിറ്റിയുടെ വാഹനങ്ങൾ, ഉപകരണങ്ങൾ, ഫയർ ബ്ലാങ്കറ്റുകൾ തുടങ്ങിയവയും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.