മസ്കത്ത്: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസിനെ വരവേൽക്കും. ഒമാനിലും ക്രിസ്മസ് പൊലിമയോടെയാണ് ആഘോഷിക്കുന്നത്. സുൽത്താനേറ്റിലെ എല്ലാ ദേവാലയങ്ങളിലും ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയെയുമായി പ്രത്യേക ജനന ശുശ്രൂഷകൾ നടന്നു.
പ്രത്യേക ശുശ്രൂഷക്ക് നാട്ടിൽനിന്നെത്തിയ തിരുമേനിമാരാണ് കാർമികത്വം വഹിക്കുന്നത്. സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക ബാബ, മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഒമാൻ മാർത്തോമ ഇടവകയിൽ ഡോ.യുയാക്കീം മാർ കോറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത തുടങ്ങിയവർ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ആഘോഷത്തിന്റെ ഭാഗമായി പള്ളികളിൽ സന്ധ്യാ നമസ്കാരം നടന്നു. കുരുത്തോലകൾ ജ്വലിപ്പിക്കുന്ന ചടങ്ങായ തീജ്വാല ശുശ്രൂഷയാണ് പിന്നീട് നടന്നത്. ഓശാന പെരുന്നാളിന് വിശ്വാസികൾക്ക് നൽകിയ കുരുത്തോലകൾ ഒമ്പതുമാസം വീട്ടിൽ സൂക്ഷിച്ചശേഷം പള്ളിയിൽ തിരിച്ചേൽപിക്കുന്ന ചടങ്ങാണ് തീജ്വാല ശുശ്രൂഷ. വിശുദ്ധ കുർബാനയും പള്ളികളിൽ സ്നേഹവിരുന്നും നടന്നിരുന്നു. ക്രിസ്മസിന്റെ ഭാഗമായ വീട് സന്ദർശനം, സമ്മാനങ്ങൾ കൈമാറൽ തുടങ്ങിയ ചടങ്ങുകൾ ഇന്നാണ് നടക്കുക. ക്രിസ്മസ് ഗാനം, ടാബ്ലോ തുടങ്ങിയ കലാപരിപാടികളും കരോളുകളും പള്ളി അങ്കണങ്ങളിൽ നേരത്തേ നടന്നിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി മലയാളികളടക്കമുള്ള പ്രവാസികൾ വീടുകളിലും താമസ ഇടങ്ങളിലും നക്ഷത്രങ്ങളും വിളക്കുകളും കൊണ്ട് നേരത്തേ തന്നെ അലങ്കരിച്ചിരുന്നു. സംഘടനകളും കൂട്ടായ്മകളും ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മിഠായികളുമായി ക്രിസ്മസ് അപ്പൂപ്പന്മാരും രംഗത്തുണ്ടാവും. വൈവിധ്യ വിഭവങ്ങൾ നിറയുന്ന നസ്രാണി സദ്യ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. സസ്യേതര വിഭവങ്ങളായിരിക്കും മുഖ്യ ഇനങ്ങൾ. നിരവധി ഹോട്ടലുകളിൽ ക്രിസ്മസ് ഭക്ഷ്യവിഭവങ്ങൾ വിളമ്പുന്നുണ്ട്.
ചില ഹൈപ്പർമാർക്കറ്റുകളിലും ‘നസ്രാണി സദ്യ’ ലഭിക്കുന്നുണ്ട്. ക്രിസ്മസിന്റെ പ്രധാന ഇനമായ കേക്കുകൾക്ക് വൻ ഡിമാൻഡാണ് ഈവർഷം അനുഭവപ്പെടുന്നത്. സമ്മാനമായി നിരവധി പേർ കേക്കുകളാണ് നൽകുന്നത്. അതിനാൽ വിവിധ രൂപത്തിലും തരത്തിലും രുചിയിലുമുള്ള കേക്കുകൾ മാർക്കറ്റിൽ എത്തിയിട്ടുണ്ട്. ഒമാനിലെ എല്ല ബേക്കറികളും ക്രിസ്മസ് കേക്കുമായി രംഗത്തുണ്ട്. ക്രീം കേക്കുകൾ അടക്കം നിരവധി ഇനങ്ങൾ വിപണിയിലുണ്ടെങ്കിലും പ്ലം കേക്കുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ക്രിസ്മസ് ആഘോഷത്തിന് ഹോട്ടലുകളിലും വൻ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.ഒമാനിലെ എല്ലാ ഹോട്ടലുകളും ക്രിസ്മസ് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഇനം ഭക്ഷ്യവിഭവങ്ങളും കരോൾ അടക്കമുള്ള ആഘോഷ പരിപാടികളും ഉൾപ്പെടുന്നതാണ് പാക്കേജുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.