കുവൈത്ത് സിറ്റി: ബാഗേജ് നിയമങ്ങൾ ശ്രദ്ധിക്കുന്നത് വിമാനയാത്രയിൽ നന്നാകും. വിമാന ടിക്കറ്റ് നോക്കി യാത്രക്കാരന് എത്ര കിലോ സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, എത്ര രൂപയുടെ സാധനങ്ങൾ എന്നത് സംബന്ധിച്ചും എന്തൊക്കെ സാ ധനങ്ങൾ, അതിന് വേണ്ട നികുതി തുടങ്ങിയ കാര്യങ്ങൾ പലർക്കും അറിയില്ല.
എത്ര സ്വർണം? എത്ര കറൻസി?
പുരുഷൻമാർക്ക് 50,000 രൂപ മൂല്യമുള്ള 20 ഗ്രാം സ്വർണാഭരണം ആണ് നാട്ടിലേക്ക് ഗൾഫിൽനിന്ന് കൊണ്ടുപോകാൻ കഴിയുക. സ്ത്രീകൾക്ക് ഇത് 40 ഗ്രാം സ്വർണാഭരണമാണ്. അതായത് ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണാഭരണം സ്ത്രീകൾക്ക് കൊണ്ടുപോകാം. വിദേശത്ത് കുറഞ്ഞത് ആറുമാസത്തെ താമസത്തിന് ശേഷം മടങ്ങുന്നവർക്ക് ഒരു കിലോ സ്വർണം വരെ കൊണ്ടുപോകാം. പക്ഷേ, 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്നുശതമാനം സെസ്സും നൽകണം. ആറുമാസം തികയാതെ മടങ്ങുന്നവർക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്നുശതമാനം വിദ്യാഭ്യാസ സെസും അടക്കേണ്ടിവരും. സ്വർണം കൊണ്ടുപോകുന്നതിൽ സ്വർണനാണയം ഉൾപ്പെടില്ല. ആഭരണങ്ങൾക്ക് മാത്രമാണ് അനുമതി. കസ്റ്റംസ് വകുപ്പിൽ സ്വർണം സൂക്ഷിക്കാനുള്ള വ്യവസ്ഥയുണ്ട്. ഒരു മാസത്തിനുള്ളിൽ നികുതി അടച്ച് സ്വർണം വീണ്ടെടുക്കാം. നാട്ടിലേക്ക് പോകുന്ന ഒരു യാത്രികന് പരമാവധി 25,000 ഇന്ത്യൻ രൂപ വരെ കൈവശം വെക്കാം. അയ്യായിരം ഡോളർ അല്ലെങ്കിൽ അതിന് തത്തുല്യമായ വിദേശ കറൻസികളും കൊണ്ടുപോകാമെന്നും നിയമം പറയുന്നു.
ബാഗേജ് എങ്ങനെ?
ഒരു യാത്രികന് 50,000 രൂപ വരെ മൂല്യമുള്ള സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാം. രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അനുവദിച്ചിരിക്കുന്ന ബാഗേജിൽ കുട്ടികളുടേതായ സാധനങ്ങൾ മാത്രമേ കൊണ്ടുപോകാവൂ. ബാഗേജ് പരസ്പരം കൈമാറ്റം ചെയ്യാൻ പാടില്ല. ഒരു ടിക്കറ്റിൽ അനുവദിച്ചിരിക്കുന്ന ബാഗേജ് അലവൻസ് കൊണ്ടുപോകാനേ ആ യാത്രികന് അനുമതി ഉള്ളൂ എന്ന് സാരം. വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന പ്രവാസികൾക്ക് പ്രത്യേക ബാഗേജ് ആനുകൂല്യവുമുണ്ട്. ഇത്തരക്കാർക്ക് ‘ട്രാൻസ്ഫർ ഒാഫ് റെസിഡൻസ്’ എന്ന പേരിൽ കുറച്ചധികം സാധനങ്ങൾ കൊണ്ടുപോകാം. മൂന്നുമുതൽ ആറുമാസം വരെ ഗൾഫിൽനിന്ന വ്യക്തിക്ക് 60,000 രൂപ വരെ മൂല്യമുള്ള സാധനങ്ങളാണ് കൊണ്ടുപോകാൻ കഴിയുക. ആറുമാസം മുതൽ ഒരു വർഷം വരെയുള്ളവർക്ക് ഒരു ലക്ഷം രൂപയുടേയും കൊണ്ടുപോകാം. രണ്ടുവർഷത്തിൽ കൂടുതൽ നിന്നവർക്ക് അഞ്ചുലക്ഷത്തിെൻറയും സാധനം കൊണ്ടുപോകാം.
എൽ.സി.ഡി, പ്ലാസ്മ ടി.വികൾ ബാഗേജിൽ പെടില്ല
എൽ.സി.ഡി, പ്ലാസ്മ ടി.വികൾ ബാഗേജിൽ പെടാത്തവയാണ്. ഇവക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്നുശതമാനം വിദ്യാഭ്യാസ സെസും നൽകണം. ലാപ്ടോപ്പുകളും ബാഗേജിൽ ഉൾപ്പെടില്ല. ഇവക്ക് പക്ഷേ നികുതി നൽകേണ്ട. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ലാപ്ടോപ് കൊണ്ടുപോകാൻ അനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.