മസ്കത്ത്: മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അഭ്യൂഹങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ഒമാൻ സർക്കാർ. വാർത്തകൾ ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസുകളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂവെന്നും ഗവ. കമ്യൂണിക്കേഷൻ സെന്റർ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. പുതുക്കിയ വിവരങ്ങൾക്ക് വിശ്വസനീയമായ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും, സമാധാനത്തെയും പ്രാദേശിക സുരക്ഷയും സ്ഥിരതയും മുൻഗണന നൽകുന്ന ഒമാന്റെ നിലപാടിനൊപ്പമല്ലാത്ത ചർച്ചകളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
സങ്കീർണ്ണമായ ഈ ഘട്ടത്തിൽ സമൂഹത്തിലെ എല്ലാവരും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. സംവാദവും സന്തുലിതത്വവും പ്രാദേശിക സ്ഥിരതയുടെ സംരക്ഷണവും ലക്ഷ്യമാക്കിയ സുൽത്താനേറ്റിന്റെ ദീർഘകാല പ്രതിബദ്ധത വീണ്ടും ആവർത്തിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.