നാടിന്‍െറ നന്മക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണം –അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി

മസ്കത്ത്: നാടിന്‍െറ നന്മക്കായി പ്രവാസികള്‍ അടക്കമുള്ളവര്‍ ഒരുമിച്ചുനില്‍ക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി. അഭിപ്രായ വ്യത്യാസങ്ങളും മറ്റും മൂലം ഭിന്നിച്ചും വേറിട്ടും നില്‍ക്കുന്നത് നാടിനെ അനാഥമാക്കുമെന്നും തിരുവനന്തപുരം ജില്ലയിലെ പ്രവാസി കൂട്ടായ്മയായ ടീമിന്‍െറ അഞ്ചാം വാര്‍ഷികാഘോഷത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കവേ ഗൗരി ലക്ഷ്മി ഭായി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആദ്യത്തെ വനിത സര്‍ജന്‍, വനിത ഹൈകോടതി ജഡ്ജി, സുപ്രീംകോടതി ജഡ്ജി ഇവയെല്ലാം ഉണ്ടായത് തിരുവിതാംകൂറില്‍ നിന്നാണ്. അന്ന് അവിടം ഭരിച്ചിരുന്ന ഭരണാധികാരികള്‍ വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യമാണ് ഇതിനു കാരണം. ക്ഷേത്രം കൊള്ളയടിക്കാന്‍ വന്നവരെ അന്ന് പ്രതിരോധിച്ചത് അന്യമതസ്ഥര്‍ ആയിരുന്നു.
മക്കയിലേക്ക്  തീര്‍ഥാടനത്തിന് പോയവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും പണവും നല്‍കി അതിഥികളായി താമസിപ്പിച്ച ചരിത്രവും തിരുവനന്തപുരത്തിനുണ്ട്. അമ്പലവും മസ്ജിദും പള്ളിയും തൊട്ടുരുമ്മി നില്‍ക്കുന്നത് മത സാഹോദര്യത്തിന്‍െറയും ഐക്യത്തിന്‍െറയുമൊക്കെ തെളിവായാണ് കാലം രേഖപ്പെടുത്തുന്നത്. അല്‍പം അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇന്നും ആ ഐക്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. സ്വന്തം നാടിനും വീടിനും വേണ്ടി അന്യരാജ്യത്തു ജോലിചെയ്തു ജീവിക്കുന്ന ആളുകളുടെ ഉള്ളില്‍ എന്നും കൂറും സ്നേഹവും ഉണ്ടാകും. ഇന്ന് കാണിക്കുന്ന ഈ ദയയും സ്നേഹവും എന്നും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. നേരത്തേ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അശ്വതി തിരുനാള്‍ ലക്ഷ്മി ഭായിക്കുള്ള ഉപഹാരം അംബാസഡര്‍ കൈമാറി.  സിനിമാതാരം സുരാജ് വെഞ്ഞാറമൂട്, ഗായകന്‍ രവിശങ്കര്‍, റെജി രാമപുരം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹക്കീം മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണന്‍ സ്വാഗതവും ഗോപകുമാര്‍ നന്ദിയും പറഞ്ഞു. നടന്‍ മോഹന്‍ലാല്‍, ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ പ്രശാന്ത് എന്നിവര്‍ ചടങ്ങിന് വിഡിയോയിലൂടെ ആശംസ നേര്‍ന്നു. സുരാജ് വെഞ്ഞാറമൂടും രവിശങ്കറും നേതൃത്വം നല്‍കിയ കലാപരിപാടികളില്‍ കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു.

Tags:    
News Summary - aswathi thirunal gouri lakshmi bai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.