മസ്കത്ത്: ആപ്രിക്കോട്ടും പീച്ചും പൂത്തുലഞ്ഞ് സീസൺ ആരംഭിച്ചതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ വാദി മിസ്റ്റലിലെ വകാനിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് ആളുകളാണ് ദിനേന ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്. ജനുവരിയുടെ തുടക്കത്തിൽ ഇവ രണ്ടും പൂവിട്ടുതുടങ്ങും. രണ്ട് പഴങ്ങളുടെയും വിളവെടുപ്പ് കാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനംവരെയാണ് വകാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. സുൽത്താനേറ്റിൽ ആപ്രിക്കോട്ടുകളും പീച്ചുകളും വളരുന്ന ചുരുക്കം പ്രദേശങ്ങളിലൊന്നാണ് വകാൻ. രണ്ട് പഴങ്ങളും നടുന്നതിന് ഉയർന്ന പ്രദേശവും തണുത്ത കാലാവസ്ഥയും ആവശ്യമാണ്. ഇവ രണ്ടും ഒത്തിണങ്ങിയ പ്രദേശമാണിത്. ശൈത്യവും ഇളം വേനലും ആപ്രിക്കോട്ട് മരങ്ങൾക്ക് നല്ലതാണ്. അത്തരം കാലാവസ്ഥ കർഷകർക്ക് മികച്ച വിളവ് നേടാനും അത് വാണിജ്യപരമായി നേട്ടങ്ങൾ കൊയ്യാനും സാധിക്കും. ഉയർന്ന ഡിമാൻഡ് കാരണം കർഷകർക്ക് മികച്ച വരുമാന മാർഗമാണ് ആപ്രിക്കോട്ട്. രാസപദാർഥങ്ങൾ ഒന്നും ചേർക്കാതെ വളരുന്ന ആപ്രിക്കോട്ട് വിളകൾക്ക് പേരുകേട്ടതാണ് ഈ ചെറിയ ഗ്രാമം. ഏപ്രിൽ പകുതിയോടെയാണ് പാകമാകാൻ തുടങ്ങുക. വിളവെടുപ്പ് ഒരു മാസം മുതൽ ഒന്നര മാസം വരെ തുടരും. പ്രാദേശിക കർഷകർ തങ്ങളുടെ വിളകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കോ സൂഖ് നഖിലോ സമീപത്തെ മാർക്കറ്റുകളിലോ വിൽക്കും.
മിതമായ വേനൽക്കാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷിചെയ്യുന്നുണ്ട്. അടുത്തകാലത്തായി ആപ്രിക്കോട്ട് പൂത്തുതുടങ്ങുന്നതോടെ വകാൻ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. വാദി മിസ്റ്റലിൽ സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിലാണ് വകാൻ ഗ്രാമം. ദാഖിലിയ ഗവർണറേറ്റിന്റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്റെ ഭാഗമാണ് വകാൻ. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീ ഗ്രാമങ്ങളാണ് വാദി മിസ്റ്റലിൽ ഉൾപ്പെടുന്നത്. പച്ചയിൽ പുതഞ്ഞിരിക്കുന്ന പ്രദേശങ്ങൾ സഞ്ചാരികളുടെ മനം കവരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.