മസ്കത്ത്: ഒമാൻ വിഷൻ 2040-ന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ മുൻനിർത്തി ഖുറിയാത്തിൽ വൻകിട സംയോജിത കാർഷിക പദ്ധതി വരുന്നു. ‘ഇൻവെസ്റ്റ് ഒമാൻ‘ സ്വകാര്യ നിക്ഷേപകർക്കായി അവതരിപ്പിച്ച ഈ ‘സ്മാർട്ട് അഗ്രികൾച്ചറൽ ക്ലസ്റ്റർ’ പദ്ധതിക്ക് 17 ദശലക്ഷം ഒമാനി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഖുറിയാത്തിലെ അൽ സലീലിൽ 2.09 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ അത്യാധുനിക കാർഷിക മേഖല ഒരുങ്ങുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് രാജ്യത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ ഒമാനിൽ പച്ചക്കറി ഉൽപാദനം 79 ശതമാനവും പഴവർഗ ഉൽപാദനം 24 ശതമാനവുമാണ്. ബാക്കി ഭൂരിഭാഗവും സുൽത്താനേറ്റിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. 2025-ൽ ഒമാന്റെ ജിഡിപിയിലേക്ക് 611.3 ദശലക്ഷം റിയാലാണ് കാർഷിക മേഖല സംഭാവന ചെയ്തത്. 11-ആം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 200 കാർഷിക പദ്ധതികളാണ് സുൽത്താനേറ്റിൽ ലക്ഷ്യമിടുന്നത്. മസ്കത്തിനോട് അടുത്തുകിടക്കുന്ന പ്രദേശം, വാദി ദൈഖ ഡാം, ഭൂഗർഭ ജലലഭ്യത എന്നിവ ഖുറിയാത്തിലെ ഈ പദ്ധതിക്ക് അനുകൂല ഘടകങ്ങളാണ്. പദ്ധതി പൂർണതോതിലാകുന്നതോടെ 160-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
2038-ഓടെ പ്രതിവർഷം 62 ദശലക്ഷം കിലോഗ്രാം വിളവെടുപ്പാണ് ഇവിടെനിന്ന് ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങളായുള്ള വികസനത്തിൽ ഒന്നാം ഘട്ടമായ 2027-2028 കാലഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസനം, ഷേഡ്-നെറ്റ് കൃഷി, തുറസ്സായ സ്ഥലങ്ങളിലെ കൃഷി, ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ ആരംഭിക്കും. കൂടാതെ ഒരു വിസിറ്റർ സെന്ററും കഫേ, വർക്ക്‌ഷോപ്പുകൾ, സുവനീർ ഷോപ്പ് എന്നിവയും ഈ ഘട്ടത്തിൽ യാഥാർഥ്യമാകും. രണ്ടാം ഘട്ടത്തിൽ (2029) അത്യാധുനിക ഗ്രീൻഹൗസുകളുടെ നിർമാണവും പഴവർഗ കൃഷിയുടെ വിപുലീകരണവും നടക്കും. മൂന്നാം ഘട്ടത്തിൽ (2030) കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് തരുന്നതും ജലനഷ്ടം കുറഞ്ഞതുമായ ‘വെർട്ടിക്കൽ ഫാമിംഗ്’ രീതി നടപ്പാക്കും. തക്കാളി, വഴുതന, മത്തൻ, മുന്തിരി, ഉരുളക്കിഴങ്ങ്, തണ്ണിമത്തൻ, സ്ട്രോബെറി, വെള്ളരി എന്നിവയുൾപ്പെടെയുള്ള വിപുലമായ വിളകളാണ് ഇവിടെ കൃഷി ചെയ്യുക. ഉൽപാദിപ്പിക്കുന്നവയിൽ വലിയൊരു പങ്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.