മസ്കത്ത്: നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിൽ കാലങ്ങളായി ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നടപടികൾ തുടരുന്നു.
ബൗഷർ വിലായത്തിലെ നിരവധി പാർപ്പിട, വാണിജ്യ, വ്യവസായിക മേഖലകളിൽനിന്ന് ഇത്തരം വാഹനങ്ങൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. ക്രെയിനിന്റെയും മറ്റും സഹായത്തോടെയായിരുന്നു വാഹനങ്ങൾ കെട്ടിവലിച്ചുകൊണ്ടുപോയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റി ഈ വർഷത്തിന്റെ തുടക്കത്തിൽതന്നെ നടപടി ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ നീക്കം ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞ ശേഷമാണ് നടപടി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കത്തിന്റെ നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നത്.
നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടത്. പലതും മാസങ്ങൾ കഴിഞ്ഞവയാണ്. വാഹനങ്ങൾ കൂടുതൽ ദിവസം പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്നതിനാൽ റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ദൈനംദിന പാതയിലോ പാർപ്പിട പരിസരങ്ങളുടെ പ്രവേശന കവാടങ്ങളിലോ ഇങ്ങനെ വാഹനം ഉപേക്ഷിച്ച് പോകുന്നതിനാൽ ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്.
കാറുകൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുമ്പോൾ, മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും അവ പ്രാണികളുടെയും എലികളുടെയും സങ്കേതമായി മാറുകയും ചെയ്യുന്നു. സാമൂഹിക വിരുദ്ധരും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടിത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹന മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപെടുകയോ സ്വദേശികളുടെയും താമസക്കാരുടെയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും നീക്കുന്നത്.
എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും.
ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും.
ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
15 അല്ലെങ്കിൽ അതിൽ താഴെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കാറുകൾക്കും ബസുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 200ഉം 15ലധികം യാത്രക്കാർ, ലോക്കോമോട്ടിവുകൾ, ട്രെയിലറുകൾ, ട്രാക്ടറുകൾ, ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ രൂപകൽപന ചെയ്ത ട്രക്കുകൾക്കും ബസുകൾക്കും 400ഉം റിയാൽ പിഴ ഈടാക്കും. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനമാണ് ഉപേക്ഷിക്കുന്നതെങ്കിൽ 1000 റിയാലും പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.